സുവിശേഷപ്രഘോഷണം പാഴ്‌വേലയാകില്ല; ജീവതാവസ്ഥയ്ക്കനുസൃതം സുവിശേഷവത്ക്കരണത്തില്‍ പങ്കുചേരുക: ഫ്രാന്‍സിസ് മാര്‍പാപ്പ

സുവിശേഷപ്രഘോഷണം പാഴ്‌വേലയാകില്ല; ജീവതാവസ്ഥയ്ക്കനുസൃതം സുവിശേഷവത്ക്കരണത്തില്‍ പങ്കുചേരുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനായി നാം ചെലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമായിപ്പോകില്ലെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. പരിമിതികള്‍ക്കിടയിലും സന്തോഷത്തോടെ ജീവിച്ചുകൊണ്ട്, യേശുവിനെ സ്‌നേഹിക്കുന്നതിന്റെ സൗന്ദര്യം ലോകത്തിനു വെളിപ്പെടുത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചു കൂടിയിരുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. 'ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്നു പറഞ്ഞു കൊണ്ട് യേശു ആദ്യ ശിഷ്യരെ വിളിക്കുന്ന സുവിശേഷഭാഗത്തെ (മര്‍ക്കോസ് 1:14-20) ആസ്പദമാക്കിയാണ് പാപ്പ ഈയാഴ്ചത്തെ വിചിന്തനങ്ങള്‍ നല്‍കിയത്. കര്‍ത്താവിന് തന്റെ ശിഷ്യന്മാരോട് അതിയായ ക്ഷമയുണ്ടായിരുന്നതുപോലെ നമ്മോടും അവിടുന്ന് ക്ഷമ കാണിക്കുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

പരസ്യ ജീവിതത്തിന്റെ ആരംഭത്തില്‍ത്തന്നെ, യേശു അപ്പോസ്‌തോലന്മാരെ വിളിക്കുകയും തന്റെ ദൗത്യത്തില്‍ പങ്കാളികളാക്കുകയും ചെയ്തു. തന്റെ രക്ഷാകര പ്രവര്‍ത്തനങ്ങളില്‍ നമ്മെയും പങ്കുചേര്‍ക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു എന്ന സുപ്രധാന കാര്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. അവിടുത്തോടൊപ്പം പ്രവര്‍ത്തനനിരതരാകാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമാണ് അവിടുന്ന് നമ്മെ ക്ഷണിക്കുന്നത്. പരിമിതികള്‍ പരിഗണിക്കാതെയാണ് അന്നും ഇന്നും ഇക്കാര്യത്തിനായി അവിടുന്ന് വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.

യേശുവിന് ശിഷ്യരുടെനേര്‍ക്ക് ഉണ്ടായിരുന്ന ക്ഷമ

യേശുവിന്റെ വാക്കുകള്‍ പലപ്പോഴും ശിഷ്യന്മാര്‍ക്ക് മനസിലായില്ല. ചിലപ്പോള്‍ അവര്‍ തമ്മില്‍ കലഹിച്ചു. ശുശ്രൂഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള അവിടുത്തെ പ്രബോധനങ്ങളെ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. എങ്കിലും യേശു അവരെ തിരഞ്ഞെടുക്കുകയും അവരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. ഇത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു.

യേശുവിന്റെ ഏറ്റവും വലിയ സന്തോഷം

സകല മനുഷ്യര്‍ക്കും ദൈവത്തിന്റെ രക്ഷ പ്രദാനം ചെയ്യുകയെന്ന തന്റെ ദൗത്യമായിരുന്നു യേശുവിന്റെ ഏറ്റവും വലിയ സന്തോഷം. യേശുവിനോട് ഐക്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും വീരോചിതമായ രീതിയില്‍ നാം മറ്റുള്ളവര്‍ക്കു നല്‍കുന്ന സ്‌നേഹവും, ചുറ്റുമുള്ളവരില്‍ മാത്രമല്ല നമ്മുടെ ഉള്ളിലും പ്രകാശവും ആനന്ദവും അനേകമടങ്ങായി വര്‍ദ്ധിപ്പിക്കുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

സുവിശേഷം പ്രഘോഷിക്കുന്നത് ഒരിക്കലും സമയം പഴാക്കിക്കളയല്‍ അല്ല, മറിച്ച് അത് മറ്റുള്ളവരെയും നമ്മെയും ഒരുപോലെ സന്തോഷഭരിതരാക്കുന്നു. മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലേക്കും നന്മയിലേക്കും നയിക്കുമ്പോള്‍, അവരോടൊപ്പം നാമും കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കുന്നവരും നന്മയുള്ളവരും ആയിത്തീരുന്നു - പാപ്പാ എടുത്തുപറഞ്ഞു.

യേശുവിനെ സ്‌നേഹിക്കുന്നതും അവനു സാക്ഷ്യം വഹിക്കുന്നതും എത്ര സുന്ദരം!

നാം ഓരോരുത്തരും നമ്മുടെ ജീവിതാവസ്ഥയ്ക്കു യോജിച്ച വിധത്തില്‍ സുവിശേഷവല്‍ക്കരണത്തില്‍ പങ്കുകാരാകാനുള്ള വിളി ലഭിച്ചവരാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. 'യേശുവിന് സാക്ഷ്യം വഹിച്ചിട്ടുള്ള അവസരങ്ങളില്‍ എന്നിലും എന്റെ ചുറ്റിലും ഉളവായ വര്‍ദ്ധിച്ച സന്തോഷത്തെപ്പറ്റി ഞാന്‍ ഓര്‍ക്കാറുണ്ടോ? മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനുള്ള വിളി എനിക്ക് നല്‍കിയതിനാല്‍ കര്‍ത്താവിനോട് ഞാന്‍ നന്ദി പറയാറുണ്ടോ? സന്തോഷത്തോടെയുള്ള എന്റെ സാക്ഷ്യത്തിലൂടെ യേശുവിനെ സ്‌നേഹിക്കുന്നതിലുള്ള ആനന്ദം മറ്റുള്ളവരും രുചിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ടോ?' - ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളോടായി പറഞ്ഞു.

സുവിശേഷത്തിന്റെ ആനന്ദം രുചിച്ചറിയുവാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.