വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

 വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാനന്തവാടിയില്‍ പടമല പനച്ചിയില്‍ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവര്‍ നോക്കി നില്‍ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്.

വന്യമൃഗങ്ങള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളില്‍ ഇറങ്ങി അക്രമം കാണിക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവന്‍ കൂടി നഷ്ടമായത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണം.

വന്യമൃഗങ്ങള്‍ ജീവനെടുക്കുന്നതും കൃഷി നശിപ്പിക്കുന്നതും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗൗരവകരമായ സമീപനം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. മൃഗങ്ങളുടെ ജീവനെക്കാള്‍ മനുഷ്യ ജീവന് പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല.

മലയോര മേഖലകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും കാത്തിരിക്കുന്നത് ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടി വരുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അജിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.