കട്ടപ്പന ഇരട്ടകൊലപാതകം: വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

കട്ടപ്പന ഇരട്ടകൊലപാതകം: വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടക വീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു.

പ്രതി നിതീഷുമായുള്ള തെളിവെടുപ്പില്‍ വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.

പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് മോഷണത്തിന് പിടികൂടിയ പ്രതികള്‍ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത്. നവജാത ശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തന്‍പുരയ്ക്കല്‍ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്.

മറ്റൊരു പ്രതിയായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു(29)വിന്റെ അച്ഛന്‍ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല.

തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണം മുതല്‍ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.

2023 ഓഗസ്റ്റിലാണ് കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ വാടകവീട്ടില്‍ വച്ച് വിജയനെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെ ഹാളില്‍ വെച്ച് വിജയനെ തള്ളി നിലത്തിട്ടശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നാണ് എഫ്.ഐ.ആര്‍. ഭാര്യ സുമയുടെയും മകന്‍ വിഷ്ണുവിന്റെയും സഹായത്തോടെ മുറിയുടെ തറ തുരന്ന് വിജയന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നും നിതീഷ് സമ്മതിച്ചു.

2016 ജൂലായിലാണ് വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദുരഭിമാനത്തിന്റെ പേരിലാണ് നിതീഷും വിഷ്ണുവും കൊല്ലപ്പെട്ട വിജയനും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ നിതീഷ് ഒന്നാം പ്രതിയും വിജയനും വിഷ്ണുവും രണ്ടും മൂന്നും പ്രതികളുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.