മോഷ്ടിച്ച പണം കൊണ്ട് സാധുക്കള്‍ക്ക് ചികിത്സ: ജോഷിയുടെ വീട് കൊള്ളയടിച്ച 'റോബിന്‍ഹുഡ്' അറസ്റ്റില്‍

മോഷ്ടിച്ച പണം കൊണ്ട് സാധുക്കള്‍ക്ക് ചികിത്സ: ജോഷിയുടെ വീട് കൊള്ളയടിച്ച 'റോബിന്‍ഹുഡ്' അറസ്റ്റില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് 'ബീഹാര്‍ റോബിന്‍ഹുഡ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍ (34) കര്‍ണാടകയിലെ ഉഡുപ്പിയില്‍ അറസ്റ്റിലായി. ആഭരണങ്ങള്‍ ഇയാളുടെ കാറില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിക്കും.

ബീഹാര്‍ സീതാമര്‍ഹി ജോഗിയ സ്വദേശിയാണ് ഇയാള്‍. പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ തന്ത്രപൂര്‍വമായ ഓപ്പറേഷനിലൂടെ. 15 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ദൃശ്യങ്ങള്‍ ജോഷിയുടെ വീട്ടിലെ സിസിടിവികളില്‍ നിന്നു ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ എല്ലാ മൊബൈല്‍ ഫോണുകളുടെയും സിഡിആര്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

ഇതില്‍ നിന്നും പ്രതി മുഹമ്മദ് ഇര്‍ഫാന്റെ സഞ്ചാര പഥം കണ്ടെത്തി. ഇയാള്‍ കാറിലാണ് സഞ്ചരിക്കുന്നതെന്നും കാറിന്റെ പ്രത്യേകതകളും വഴിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറില്‍ ബിഹാര്‍ സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എന്ന ചുവന്ന ബോര്‍ഡ് വച്ചായിരുന്നു യാത്ര. കൊച്ചി പൊലീസില്‍ നിന്ന് വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയില്‍ കര്‍ണാടക പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു.

ഇതിനിടെയാണ് കോട്ടയ്ക്ക് സമീപം വാഹനം കണ്ടെത്തിയത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പറന്ന ഇര്‍ഫാനെ അതിസാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്. മോഷണ മുതലുകളും കാറില്‍ നിന്നും കണ്ടെടുത്തു. ഇര്‍ഫാന് ഉജാല എന്നും വിളിപ്പേരുണ്ട്. വില കൂടിയ കാറുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 2500 ലേറെ കിലോമീറ്റര്‍ കാറോടിച്ചാണ് ഇയാള്‍ കൊച്ചിയില്‍ മോഷണത്തിനെത്തിയത്. പന്ത്രണ്ട് നഗരങ്ങളിലായി 40 ലേറെ കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ 'ബിഹാര്‍ റോബിന്‍ഹുഡ്' എന്നാണറിയപ്പെടുന്നത്. മോഷ്ടിച്ച പണം കൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് ലഭിച്ചത്. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണത്തിന്റെ 20 ശതമാനം വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിര്‍മാണത്തിനും മറ്റും വീതിച്ചു നല്‍കുന്നതാണ് ഇര്‍ഫാന്റെ രീതി. ബിഹാറിലെ ഏഴ് ഗ്രാമങ്ങള്‍ക്ക് കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട് ഇയാള്‍. ദാനത്തിന് ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടുന്നതാണ് രീതി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുനെയിലെ ആഡംബര പാര്‍പ്പിട സമുച്ചയ മേഖലയില്‍ നടത്തിയ മോഷണത്തിന്റെ മുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പണിത് നല്‍കി. കൂടാതെ നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമര്‍ഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇര്‍ഫാന്റെ ഭാര്യ ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.