കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവം: യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിനിരയായെന്ന് സംശയം

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവം: യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിനിരയായെന്ന് സംശയം

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തില്‍ ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പറഞ്ഞു.

യുവതി ഗര്‍ഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. പുലര്‍ച്ചെ അഞ്ച് മണിയോടെ ടോയ്ലറ്റിനുള്ളിലായിരുന്നു പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് പൊക്കിള്‍ക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്‌സല്‍ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്.

പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തില്‍ തുണിചുറ്റിയ പാടുണ്ട്. അതിനാല്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ കരാര്‍ ഡ്രൈവറായ ജിതിന്‍ എന്നയാളാണ്. കാറുമായി വരുമ്പോഴായിരുന്നു മൃതദേഹം കാണുന്നത്. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാല്‍ രക്തവും മറ്റും കണ്ടതോടെ സംശയമായി.

കൂടുതല്‍ പരിശോധിച്ചപ്പോള്‍ നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളുടെയും ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും വിവരമറിയിച്ചു. അവരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത വെളിപ്പെട്ടത്.

അതിനിടെ കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

കുഞ്ഞിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച ആമസോണ്‍ പാഴ്‌സല്‍ കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് സൂചന ലഭിച്ചത്. രക്തക്കറമൂലം കവറിലെ വിലാസം വ്യക്തമായിരുന്നില്ലെങ്കിലും ബാര്‍കോഡ് വ്യക്തമായിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫ്‌ളാറ്റിന് മുന്നിലെ ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡില്‍ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.