യു.എസ് സംസ്ഥാനമായ ഓക്‌ലഹോമയില്‍ പൊതു വിദ്യാലയങ്ങളില്‍ ബൈബിള്‍ പഠന വിഷയമാക്കാന്‍ ഉത്തരവ്

 യു.എസ് സംസ്ഥാനമായ ഓക്‌ലഹോമയില്‍ പൊതു വിദ്യാലയങ്ങളില്‍ ബൈബിള്‍ പഠന വിഷയമാക്കാന്‍ ഉത്തരവ്

ഒക്ലഹോമ: അമേരിക്കന്‍ സംസ്ഥാനമായ ഓക്‌ലഹോമയില്‍ പൊതുവിദ്യാലയങ്ങളുടെ പാഠ്യപദ്ധതിയില്‍ ബൈബിള്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ ബൈബിളും പത്ത് കല്‍പ്പനകളും ഉള്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സൂപ്രണ്ട് റയാന്‍ വാള്‍ട്ടേഴ്സ് നിര്‍ദേശിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ലൂസിയാനയില്‍ വിദ്യാലയങ്ങളുടെ ക്ലാസ് മുറികളില്‍ ബൈബിളിലെ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് ഓക്‌ലഹോമയും സമാനമായ നടപടിയുമായി മുന്നോട്ടുപോകുന്നത്.

സംസ്ഥാനത്തുടനീളമുള്ള സൂപ്രണ്ടുമാര്‍ക്ക് കഴിഞ്ഞ ദിവസം അയച്ച നിര്‍ദേശത്തില്‍ ഉത്തരവ് പാലിക്കുന്നത് നിര്‍ബന്ധമാണെന്നും ഉടനടി പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സൂപ്രണ്ട് റയാന്‍ വാള്‍ട്ടേഴ്സ് പറയുന്നു. ഏകദേശം 11-18 വയസ് പ്രായമുള്ള എല്ലാ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഈ ഉത്തരവിനു കീഴില്‍ വരും.

'ബൈബിള്‍ ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള ഗ്രന്ഥങ്ങളിലൊന്നാണ്. പത്ത് കല്‍പ്പനകള്‍ ഉള്‍പ്പെടെ പാശ്ചാത്യ നാഗരികതയുടെ മൂലക്കല്ലാണ്. ഈ രാജ്യത്തെ കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ അനിവാര്യമായ ചരിത്രരേഖയാണ് ബൈബിള്‍' വാള്‍ട്ടേഴ്സ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ രൂപപ്പെടുത്താന്‍ നേതാക്കളെ ഗണ്യമായി സ്വാധീനിച്ചത് ബൈബിളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇത് കേവലം ഒരു വിദ്യാഭ്യാസ നിര്‍ദ്ദേശമല്ല, മറിച്ച് വിദ്യാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ചരിത്രപരമായ സന്ദര്‍ഭവും മനസിലാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പ്പാണ്' - റയാന്‍ വാള്‍ട്ടേഴ്സ് ഓര്‍മിപ്പിക്കുന്നു.

വാള്‍ട്ടേഴ്സിന്റെ നടപടിയെ വിമര്‍ശിക്കുന്നവരും ഏറെയാണ്. വിമര്‍ശിച്ചു, ഇത് സഭയും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.