ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസ. 430 ടണ്‍ വരുന്ന നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച് പസഫിക്ക് സമുദ്രത്തില്‍ വീഴ്ത്തും. സ്പേസ് എക്സിന്റെ പ്രത്യേക ബഹിരാകാശ വാഹനം ഉപയോഗിച്ചാകും ഇത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുമായി നാസ ഇതിനായി കരാറായി. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും.
84.3 കോടി ഡോളറിന്റെ (7035 കോടി രൂപയുടെ) കരാറാണ് സ്പേസ് എക്സിന് ഇതിനായി നല്‍കിയിരിക്കുന്നത്. 30 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാന്‍ കരുത്തുള്ള വാഹനം മസ്‌കിന്റെ കമ്പനി നിര്‍മിക്കും.ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരിച്ചുവരുമ്പോള്‍ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും
നിലയത്തിന്റെ ആദ്യഘട്ടം വിക്ഷേപിച്ചത് 1998ലാണ്. 2000 മുതല്‍ ബഹിരാകാശ സഞ്ചാരികളുടെ സ്ഥിര സാന്നിധ്യം നിലയത്തിലുണ്ട്. നിരവധി പരീക്ഷണ, നിരീക്ഷണങ്ങള്‍ നിലയത്തില്‍ നടക്കുന്നുണ്ട്. കാലപ്പഴക്കവും സാങ്കേതിക പ്രശങ്ങ്നളും നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി.
ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന ഭീഷണിയുമായി റഷ്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമായിരിക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഡീഓര്‍ബിറ്റിങ്.
1998ല്‍ റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റാണ് സ്പേസ് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിച്ചത്.15 വര്‍ഷം വരെ പ്രവര്‍ത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് പലതവണ നിലയത്തിന്റെ കാലാപരിധി നീട്ടി. ഒടുവില്‍ 2030 വരെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുപോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന് കേടുപറ്റിയതിനാല്‍ സുനിതാ വില്യംസിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ബുധനാഴ്ച തീരുമാനിച്ചിരുന്ന മടക്കയാത്ര വീണ്ടും മാറ്റി. പേടകത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ല. മറ്റൊരു പേടകം അയക്കാനും നാസ ആലോചിക്കുന്നുണ്ട്. സ്പേയ് സ്യൂട്ടില്‍ തകരാര്‍ ഉണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തേണ്ടിയിരുന്ന ബഹിരാകാശ നടത്തം റദ്ദാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26