വയനാട് ദുരന്തം; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി

വയനാട് ദുരന്തം; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ഡിഎന്‍എ സാമ്പിള്‍ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകൂ. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. 233 സംസ്‌കാരങ്ങളാണ് നടന്നത്. 14 ക്യാമ്പുകളിലായി മേപ്പാടിയില്‍ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികള്‍ അടക്കം 1942 പേര്‍ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരച്ചില്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്‌കൂളുകള്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കും. സ്‌കൂളുകളിലെ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്‌സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയില്‍ ജനകീയ തിരച്ചില്‍ നടക്കും. വയനാട് ഉരുള്‍പൊട്ടലില്‍ പത്താം ദിനം തിരച്ചില്‍ ഭാഗികമായി അവസാനിപ്പിച്ച് സൈന്യം മടങ്ങി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സേന ഉപയോഗിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.