എംപോക്സ്: കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

 എംപോക്സ്: കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യാന്തര യാത്രക്കാര്‍ ഒട്ടേറെ എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

രാജ്യാന്തര യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2022 ജൂലൈ 14 ന് കേരളത്തില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ചികിത്സയെ തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇന്ത്യയില്‍ നിലവില്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വരും ദിവസങ്ങളില്‍ വിദേശത്തു നിന്നെത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഇന്ത്യയില്‍ വിലയ രീതിയില്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിലവില്‍ ഇല്ലെന്ന് മന്ത്രാലയം വിലയിരുത്തി.

എംപോക്‌സുമായി ബന്ധപ്പെട്ട് 2022 ല്‍ ലോകാരോഗ്യ സംഘടന ആദ്യമായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം 30 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ലോകത്ത് എം പോക്സ് വ്യാപകമായതോടെയാണ് ഓഗസ്റ്റ് 14 ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവില്‍ കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയില്‍ പിടിമുറുക്കിയത്. ഇവിടെ 2023 ല്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ് രോഗബാധിതരുടെ എണ്ണം.

കോംഗോയുടെ അയല്‍ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.