ജെസ്നയുടെ തിരോധാനം: സിബിഐ നാളെ മുണ്ടക്കയത്തെത്തും; ലോഡ്ജ് ഉടമയെയും മുന്‍ ജീവനക്കാരിയെയും ചോദ്യം ചെയ്യും

ജെസ്നയുടെ  തിരോധാനം: സിബിഐ നാളെ മുണ്ടക്കയത്തെത്തും; ലോഡ്ജ് ഉടമയെയും മുന്‍ ജീവനക്കാരിയെയും ചോദ്യം ചെയ്യും

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സിബിഐ സംഘം നാളെ മുണ്ടക്കയത്തെത്തും.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ വച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യം ചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ വിശദമായി പരിശോധിക്കാനാണ് നീക്കം.

ഇന്ന് രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

മുണ്ടക്കയത്ത് താന്‍ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ ് ജെസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് ഇന്നലെയാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍ വച്ച് കണ്ടത് ജെസ്നയെ ആണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അന്ന് ലോഡ്ജില്‍ ഒരു പയ്യന്‍ ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചെലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമായിരുന്നു ലോഡ്ജുടമ ബിജു സേവ്യറുടെ പ്രതികരണം.

ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.