'നമ്പര്‍ വണ്‍ ക്രിമിനല്‍, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു': എ.എം.എം.എ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

'നമ്പര്‍ വണ്‍ ക്രിമിനല്‍, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു': എ.എം.എം.എ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

കൊച്ചി: നടനും എ.എം.എം.എ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. അന്ന് തനിക്ക് 21 വയസായിരുന്നു പ്രായം. തന്നെ ട്രാപ്പിലാക്കിയാണ് ഉപദ്രവിച്ചത് എന്നും മാധ്യമങ്ങളോട് രേവതി പറഞ്ഞു.

മലയാള സിനിമയിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. പീഡനം തുറന്ന് പറഞ്ഞതില്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി. ഇത് ആദ്യമായല്ല നടി സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. 2019 ല്‍ തന്നെ രേവതി സിദ്ദിഖിന് എതിരെ തുറന്നു പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുന്നത്. ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചത്. തന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം പലര്‍ക്കും ആ അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ട്. അവരൊന്നും പുറത്ത് പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു.

ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് തന്നെ വിളിച്ചുവരുത്തിയത്. സുഖമായിരിക്കട്ടെ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. ആ സിനിമ കണ്ടതിന് ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞിട്ടാണ് താന്‍ അവിടെ പോകുന്നത്. തനിക്ക് അന്ന് 20- 21 വയസാണ് പ്രായം. എല്ലാവരേയും വിളിക്കുന്നതുപോലെ മോളെ എന്നാണ് വിളിച്ചത്. അപ്പോഴൊന്നും തന്നെ ഇത്തരമൊരു കാര്യത്തിന് വേണ്ടിയാണ് വിളിച്ചു വരുത്തിയതെന്ന് കരുതിയില്ല.

അങ്ങനെയൊരു സിനിമ പോലും ഉണ്ടായിരുന്നില്ല. അതൊരു ട്രാപ്പായിരുന്നു. ഇന്ന് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാന്‍ ഉള്‍പ്പടെയുള്ള ഇരകളോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയത്. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ സമ്മതമില്ലാതെ ശരീരികമായി ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും തന്നെ ട്രാപ്പിലാക്കുകയും ചെയ്തു. ഇപ്പോള്‍ കാണുന്ന അയാളുടെ മുഖം എന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി പറഞ്ഞു.

സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. ആ ഹോട്ടലിലെ പലര്‍ക്കും ഇതൊക്കെ അറിയാമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഈ സംഭവം നടന്നതിന് ശേഷം ഒരു ഉളുപ്പുമില്ലാതെ അയാള്‍ തന്റെ മുന്നില്‍ ഇരുന്ന് ചോറും മീന്‍കറിയും തൈരും കൂട്ടിക്കഴിച്ച മനുഷ്യനാണ്. അതില്‍ പോലും അയാള്‍ ലൈംഗികത കലര്‍ത്തിയാണ് സംസാരിച്ചത്. അയാള്‍ തന്നെ അവിടെ അടച്ചിട്ടു. താന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

തനിക്ക് അത്രത്തോളം വേദനതന്നു. അതിന് കൊടുക്കേണ്ടിവന്നത് എന്റെ സ്വപ്നവും സമയവുമാണ്. വളരെ അധികം മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവന്നു. ഇപ്പോഴും അതില്‍ നിന്ന് മോചിതയായിട്ടില്ല. മറ്റാര്‍ക്കും ഇതൊന്നും സംഭവിക്കരുത്. എവിടെ നിന്നും തനിക്ക് നീതി കിട്ടിയിട്ടില്ല. തന്റെ മാതാപിതാക്കളല്ലാതെ മറ്റാരും തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും രേവതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.