വിവാഹത്തിന് നാല് ദിവസം മുമ്പ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണു ജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി

വിവാഹത്തിന് നാല് ദിവസം മുമ്പ് മലപ്പുറത്ത് നിന്ന് കാണാതായ  വിഷ്ണു ജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെ ഊട്ടിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി എസ്.ശശിധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദേഹം പ്രതികരിച്ചു. ഊട്ടിയിലെ കൂനൂരില്‍ വെച്ച് ഒരു തവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്.

സെപ്റ്റംബര്‍ നാലിന് രാത്രി 7.45 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണു ജിത്ത് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു.

സെപ്റ്റംബര്‍ എട്ടിന് വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണു ജിത്തിനെ കാണാതായത്. സുഹൃത്തില്‍ നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്.

ഇതിനിടെ നാലാം തിയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണു ജിത്ത്  സംഭവ ദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമായിരുന്നു സുഹൃത്തായ ശരത്തിന്റെ മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.