നിജ്ജാര്‍ കൊലപാതക ഗൂഢാലോചന: മോഡിക്കും അറിയാമായിരുന്നുവെന്ന് കനേഡിയന്‍ പത്രം; തിരിച്ചടിച്ച് ഇന്ത്യ

നിജ്ജാര്‍ കൊലപാതക ഗൂഢാലോചന: മോഡിക്കും അറിയാമായിരുന്നുവെന്ന് കനേഡിയന്‍ പത്രം; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. ഇത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

ഒരു കനേഡിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യക്കും പ്രധാനമന്ത്രിക്കും എതിരായ മാധ്യമ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തങ്ങള്‍ സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും കനേഡിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു പത്രത്തോട് നടത്തിയ ഇത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദേഹം പറഞ്ഞു. ഇതുപോലുള്ള അപവാദ പ്രചാരണങ്ങള്‍ ഇതിനകം തന്നെ വഷളായ നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ നശിപ്പിക്കുകയേ ഉള്ളൂവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കനേഡിയന്‍ പത്രമായ ദ ഗ്ലോബ് ആന്‍ഡ് മെയിലിലെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയ്സ്വാള്‍. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നുള്ള വിവരങ്ങളായിരുന്നു വാര്‍ത്തയ്ക്ക് ആധാരം. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷമാണ് കാനഡയില്‍വച്ച് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കൊലപാതകവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടത് നേരത്തെ തന്നെ ഇന്ത്യ കാനഡ ബന്ധം വഷളാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി തള്ളുകയും തുടര്‍ന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.