കൊച്ചി: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി കേരളത്തില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടനെ നടപ്പിലാക്കുമെന്നും അദേഹം അറിയിച്ചു.
896 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണ് ഉള്ളത്. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ആയുര്‍വേദം ഉള്‍പ്പടെ മേഖലകള്‍ സമ്പന്നമായതിനാല്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പടെ നിരവധി പേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍
കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കല്‍
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം.
10814 കോടി രൂപയാണ് ചിലവ്. മൂന്ന് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. വടക്കന്‍ കേരളത്തെ വ്യവസായ നഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതില്‍ ഈ പാത നിര്‍ണായ പങ്കാണ് വഹിക്കുക.
ദേശീയപാത 544 ലെ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള
എറണാകുളം ബൈപ്പാസ് ആറുവരിയാക്കല്‍
45 കിലോമീറ്റര്‍ 6500 കോടി ചിലവ്. ആറുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും
തിരുവന്തപുരം ഔട്ടര്‍ റിങ് റോഡ്
62.7 കിലോമീറ്റര്‍ ദൂരം
ചെലവ് 5000 കോടി
4-5 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറായിരിക്കും ഈ പാത
കൊല്ലം ജില്ലയിലെ റോഡ് പദ്ധതി
കൊല്ലത്തേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനല്‍വേലി തുടങ്ങിയ പ്രധാന നഗരങ്ങളുമായും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാത
ജില്ലയില്‍ 38.6 കിലോമീറ്റര്‍
ചെലവ് 300 കോടി
4-5 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.