വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയുമായി വിവിധ ലോക രാജ്യങ്ങള്‍.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ധാതു കരാറില്‍ ഒപ്പ് വെക്കാതെ സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ റഷ്യയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്‌നൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്. സെലന്‍സ്‌കി മടങ്ങിയതോടെ അദേഹം അമേരിക്കയെ അനാദരിച്ചെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വരികയും ചെയ്തിരുന്നു.
നിലനില്‍പ്പിനായി പോരാടുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റിനോട് ഇത്തരത്തില്‍ പെരുമാറുന്നത് അസ്വീകാര്യമായ ഒരു മാര്‍ഗമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ആന്‍ഡ്രിയസ് കുബിലിയസ് പറഞ്ഞു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'ഉക്രെയ്ന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റം. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക' - അവര്‍ എക്‌സില്‍ കുറിച്ചു.
നല്ല സമയത്തും പരീക്ഷണ ഘട്ടത്തിലും ഉക്രെയ്‌നൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്‌സിലൂടെ വ്യക്തമാക്കി. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഉക്രെയ്‌ന് പിന്തുണയറിയിച്ച് രംഗത്തെത്തി. ജര്‍മനിയെയും യൂറോപ്പിനെയും ഉക്രെയ്‌ന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദേഹം വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഉക്രെയ്‌ന് പിന്തുണ അറിയിച്ചു. ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് ഉക്രെയ്‌നാണെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉക്രെയ്ന്‍ ജനത എല്ലാക്കാലവും നിലനില്‍ക്കുന്ന സമാധാനം കൈവരിക്കുന്നത് വരെ ആ രാജ്യത്തിനൊപ്പം നിലകൊള്ളുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലാന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ടി.ഡി, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, നോര്‍വീജിയന്‍ പ്രധാനമന്ത്രി, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ്, എസ്റ്റോണിയയുടെ വിദേശകാര്യ മന്ത്രി, ഡച്ച് വിദേശകാര്യ മന്ത്രി എന്നിവര്‍ ഉക്രെയ്‌നെ പിന്തുണച്ച് എക്സില്‍ പോസ്റ്റുകളിട്ടു.
എന്നാല്‍ സെലന്‍സ്‌കിക്ക് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു റഷ്യയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.