ഉത്തരാഖണ്ഡ് ഹിമപാതം: മരണം എട്ടായി; അവസാന തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

ഉത്തരാഖണ്ഡ് ഹിമപാതം: മരണം എട്ടായി; അവസാന തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ അവശേഷിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. തെര്‍മല്‍ ഇമേജിങ് ക്യാമറയും ഹെലികോപ്ടറുകളും നായകളും അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

വെള്ളിയാഴ്ചയാണ് മനയ്ക്കും ബദരീനാഥിനും ഇിടയിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപം ഉണ്ടായ കനത്ത ഹിമപാതത്തില്‍ 54 തൊഴിലാളികള്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ 55 പേരെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ അനധികൃതമായി അവധിയിലായിരുന്നു. ഇയാള്‍ സുരക്ഷിതമായി സ്വന്തം വീട്ടിലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.



രക്ഷപ്പെടുത്തിയവരില്‍ 46 പേര്‍ ജ്യോതിര്‍മഠിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിന് ക്ഷതമേറ്റ ഒരാളെ ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച നാല് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ജിതേന്ദ്രസിങ്, മഹീന്ദര്‍ പാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്‍ജിത് യാദവ്, ഉത്തരാഖണ്ഡില്‍ നിന്നുള്ള അലോക് യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.

ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറിലുള്ള രുദ്രാപ്പൂര്‍ നിവാസി ഈശ്വരി ദത്തിന്റെ മകന്‍ അനില്‍കുമാര്‍, ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ നിവാസി രാംപാലിന്റെ മകന്‍ അശോക്, ഹിമാചല്‍പ്രദേശിലെ ഉന സ്വദേശി ഗ്യാന്‍ചന്ദ്രയുടെ മകന്‍ ഹര്‍മേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.