പഹല്‍ഗാം ആക്രമണം; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനം: നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ

പഹല്‍ഗാം ആക്രമണം; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനം: നിര്‍ണായക കണ്ടെത്തലുമായി  എന്‍ഐഎ

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തീവ്രവദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മിതമാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

പരസ്പര ആശയ വിനിമയത്തിനായി ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത് ഒന്നരക്കൊല്ലം മുമ്പാണ്. കാടിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ഇവര്‍ എങ്ങനെ ആശയ വിനിമയം നടത്തിയെന്നാണ് എന്‍ഐഎ അന്വേഷിച്ചത്.

ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹല്‍ഗാമില്‍ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാല്‍ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയ വിനിമയം സുരക്ഷിതമായിരിക്കും. അതിനാല്‍ ഭീകരവാദികള്‍ പരസ്പര ആശയ വിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്.

മാത്രമല്ല, ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സന്ദേശങ്ങള്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഉള്ളില്‍ മറച്ച് അയക്കാന്‍ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകള്‍ പതിവായി അവയുടെ റേഡിയോ ഫ്രീക്വന്‍സി മാറ്റുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.