മൂന്ന് വയസുകാരിയുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

 മൂന്ന് വയസുകാരിയുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തില്‍ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. കൊലപാതകത്തിന് പിന്നില്‍ ഭര്‍തൃ വീട്ടിലെ പീഡനമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി സന്ധ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സന്ധ്യ നിലവില്‍ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

മകള്‍ക്ക് ഭര്‍തൃവീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. പ്രശ്‌നങ്ങളെ തുടര്‍ന്നു സന്ധ്യ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ മാത്രമുള്ള പ്രശ്‌നമുള്ളതായി അറിയില്ലെന്നും സന്ധ്യയുടെ അമ്മ പറയുന്നു. കുട്ടിയെ സന്ധ്യ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നത്.

കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

വീട്ടിലേക്ക് മകളുമായി പോകുമ്പോള്‍ ബസില്‍ നിന്നു കാണാതായി എന്നാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറഞ്ഞു. അതിന് ശേഷമാണ് ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ പുഴയിലെറിഞ്ഞെന്ന കുറ്റസമ്മതം നടത്തിയത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് തിരുവാങ്കുളത്ത് നിന്നും ആലുവയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്ത് വന്നത്. അങ്കണവാടിയില്‍ നിന്നും കുഞ്ഞിനെ കൂട്ടാനായാണ് സന്ധ്യ വീട്ടില്‍ നിന്നും പോയത്. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ കൂടെ കുഞ്ഞുണ്ടായിരുന്നില്ല.

വൈകുന്നേരം നാലോടെ മറ്റക്കുഴിയില്‍ നിന്നും തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നും ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. രാത്രി എട്ടോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നല്‍കിയത്. തുടര്‍ന്നാണ് പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.

മൂഴിക്കുളം ഭാഗത്ത് വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.