ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ഭൂചലനം ജയില്‍പ്പുള്ളികള്‍ മുതലെടുത്തു. അവസരം മുതലെടുത്ത് 216 കൊടും ക്രിമിനലുകളാണ് ജയില്‍ച്ചാടിയത്.
ഞായറാഴ്ച രാത്രി മുതല്‍ കറാച്ചിയില്‍ അനുഭവപ്പെട്ട ചെറു ഭൂചലനങ്ങള്‍ക്ക് പിന്നാലെ കറാച്ചിയിലെ മാളിര്‍ ജയിലിലുള്ള സെല്ലുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് തടവുകാര്‍ ജയില്‍ ചാടിയത്. ജയിലിലെ സംഘര്‍ഷത്തിനിടെ ഒരു തടവുകാരന് മരിച്ചതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്നുള്ള മുന്‍കരുതലെന്ന നിലയില്‍ ജയിലിലെ നാല്, അഞ്ച് സര്‍ക്കിളുകളിലെ തടവുകാരെ ബാരക്കുകളില്‍ നിന്ന് മാറ്റിയ ശേഷമാണ് പലരും രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍ നിന്ന് പുറത്തിറക്കിയിരുന്നത്. തുടര്‍ന്ന് തടവുകാര്‍ ജയിലിനുള്ളില്‍ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കി.
സ്ഥിതിഗതികള്‍ കുഴഞ്ഞു മറിഞ്ഞതോടെ ജയില്‍ ജീവനക്കാരും പ്രതിസന്ധിയിലായി. ഇതോടെ തടവുകാരില്‍ ചിലര്‍ ജയിലിന്റെ മതില് തകര്‍ത്ത് പുറത്തേക്ക് ചാടുകയായിരുന്നു. ഭൂചനലത്തെ തുടര്‍ന്ന് മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഇതാണ് തടവുകാര്‍ മുതലെടുത്തത്.
അതിനിടെ സെല്ലുകളില്‍ നിന്ന് പുറത്തിറക്കിയ നൂറുകണക്കിന് തടവുകാര്‍ ജയിലിലെ പ്രധാന ഗേറ്റിന് സമീപവും സംഘടിച്ചു. ഇവിടെ തിക്കും തിരക്കും സംഘര്‍ഷാവസ്ഥയും ഉടലെടുത്തതോടെ ജയില്‍ അധികൃതര്‍ക്കും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. ഇതിനിടെയാണ് നൂറോളം തടവുകാര്‍ ഗേറ്റ് ബലമായി തുറന്ന് രക്ഷപ്പെട്ടത്.
ജയിലിനുള്ളിലുണ്ടായ തിക്കിലും തിരക്കിലും ഒരു തടവുകാരന് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു ജയില്‍ ജീവനക്കാരനും പരിക്കേറ്റു. തടവുകാര്‍ ജയിലിന് പുറത്ത് റോഡിലൂടെ നടന്നു നീങ്ങുന്നതിന്റെയും ജയിലിനുള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.