മൂക്കിന് താഴെയുള്ള ഇസ്രയേലിന്റെ രഹസ്യ ആയുധശാല കണ്ടെത്താനാകാതെ ഇറാന്‍; ടെഹ്‌റാനില്‍ മൊസാദ് ചാരന്‍മാരുടെ വിളയാട്ടം

മൂക്കിന് താഴെയുള്ള ഇസ്രയേലിന്റെ  രഹസ്യ ആയുധശാല കണ്ടെത്താനാകാതെ ഇറാന്‍; ടെഹ്‌റാനില്‍ മൊസാദ് ചാരന്‍മാരുടെ വിളയാട്ടം

ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തി ഇസ്മായില്‍ ഫെക്രി എന്ന ഇറാന്‍ പൗരനെ ഇന്ന് വധിച്ചു.

ടെഹ്റാന്‍: തങ്ങളുടെ രാജ്യ തലസ്ഥാനത്ത് ഭരണകൂടത്തിന്റെ മൂക്കിന് താഴെ മാസങ്ങളായി പ്രവര്‍ത്തിച്ച ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ രഹസ്യ ആയുധശാല കണ്ട ഇറാന്‍ ശരിക്കും ഞെട്ടി. ടെഹ്റാനില്‍ രഹസ്യ ഡ്രോണ്‍ താവളം സജ്ജമാക്കിയ ഇസ്രയേല്‍ പിന്നീട് വിദൂരത്ത് നിന്ന് കൃത്യമായി ലക്ഷ്യ സ്ഥാനത്തേക്ക് തൊടുക്കാവുന്ന ആയുധങ്ങള്‍ അവിടെ എത്തിക്കുകയും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുവാന്‍ കമാന്‍ഡോ യൂണിറ്റുകളെ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇറാന്റെ ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ക്ക് അതൊന്നും കണ്ടെത്താനായില്ല.

'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന് പേരിട്ട് ഇറാനെ വിറപ്പിച്ച ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ഇസ്രയേല്‍ ചാരന്‍മാര്‍ക്കായി തിരച്ചിലും നടപടികളും കടുപ്പിച്ചു. ഇസ്രയേലിന്റെ ആയുധങ്ങള്‍ കടത്തുകയായിരുന്ന ഒരു വാഹനവും രണ്ട് മൊസാദ് ചാരന്‍മാരെയും പിടികൂടിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തി ഇസ്മായില്‍ ഫെക്രി എന്ന ഇറാന്‍ പൗരനെ ഇന്ന് വധിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിനിടയിലാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാന്റെ മണ്ണില്‍ മൊസാദിന്റെ രഹസ്യ ആയുധപ്പുരകളുണ്ടെന്നും അവിടേക്ക് ആയുധങ്ങളും കമാന്‍ഡോകളെയും ഒളിച്ചു കടത്തിയാണ് ആദ്യ ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തലസ്ഥാനമായ ടെഹ്റാന്റെ പ്രാന്ത പ്രദേശത്ത് മൊസാദ് അതീവ രഹസ്യമായി നടത്തിയിരുന്ന ആയുധശാല കണ്ടെത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് മൊസാദ് തങ്ങളുടെ ആയുധശാല പ്രവര്‍ത്തിപ്പിച്ചത്.

ഇസ്രായേലില്‍ നിന്നും കടത്തിക്കൊണ്ടു വന്ന ഡ്രോണ്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുക, സ്ഫോടക വസ്തുക്കള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവന്നതെന്ന് ഇറാന്‍ പൊലീസ് സ്ഥിരീകരിച്ചു. കെട്ടിടത്തില്‍ നിന്നും പിടികൂടിയ ഡ്രോണ്‍ ഭാഗങ്ങളുടെയും ലോഹ വസ്തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇറാനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച പല ഡ്രോണുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിര്‍മിച്ചതാണെന്നും പൊലീസ് പറഞ്ഞു.

ഡ്രോണ്‍ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കുന്ന മൊസാദിന്റെ രഹസ്യ കേന്ദ്രങ്ങള്‍ എട്ട് മാസത്തിലേറെയായി ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവ ഉപയോഗിച്ചാണ് ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തിയത്. മാത്രമല്ല, ഇറാന്റ വ്യോമ പ്രതിരോധ കേന്ദ്രങ്ങളോട് ചേര്‍ന്ന് മൊസാദ് തങ്ങളുടെ ചാരന്‍മാരെ രഹസ്യമായി വിന്യസിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊസാദ് ചാരന്‍മാരെ ഇറാനിലേക്ക് ഒളിച്ചു കടത്തി ഏറെ കാലമെടുത്താണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്റാനിലെ ഇസ്രയേലിന്റെ രഹസ്യ ഡ്രോണ്‍ താവളത്തിന്റെ ലക്ഷ്യം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐ.ആര്‍.ജി.സി) എസ്ഫ ജാബാദ് സൈനിക കേന്ദ്രമായിരുന്നു. ഇസ്രയേലിനെ ലക്ഷ്യം വെക്കുന്ന സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ ലോഞ്ചറുകള്‍ അവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇസ്രയേലിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ഈ സൈനിക കേന്ദ്രം... ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്റെ തിരിച്ചടിയുടെ കേന്ദ്ര ബിന്ദു.

പൂര്‍ണ സജ്ജമായ ഡ്രോണുകളെ വ്യോമാക്രമണ സമയത്ത് റിമോട്ടുപയോഗിച്ച് പ്രവര്‍ത്തന ക്ഷമമാക്കുകയും സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഈ ചാവേര്‍ ഡ്രോണുകള്‍ നിശ്ചിത സമയത്ത് എസ്ഫ ജാബാദ് ഉള്‍പ്പെടെയുള്ള മിസൈല്‍ കേന്ദ്രങ്ങളില്‍ നാശം വിതയ്ക്കുകയുമായിരുന്നു.

ഇറാന്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറിയെങ്കില്‍ മാത്രമേ ഈ പദ്ധതി വിജയിക്കുമായിരുന്നുള്ളൂ. താവളവും സജ്ജീകരണങ്ങളും പൂര്‍ത്തിയായപ്പോള്‍ ഭൂരിഭാഗം പേരെയും മൊസാദ് ഒഴിവാക്കി. ദൗത്യത്തിന്റെ അവസാന ഘട്ടം നടപ്പാക്കാനായി കുറച്ചു പേരെ മാത്രം നിലനിര്‍ത്തി. ഈ താവളം ഉണ്ടാക്കാനായി മനുഷ്യരില്‍ നിന്ന് ശേഖരിക്കുന്ന രഹസ്യ വിവരങ്ങളും എതിരാളികളുടെ ആശയ വിനിമയം പിടിച്ചെടുക്കുന്നതില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തി. ഫീല്‍ഡ് ഓപ്പറേഷനുകളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കാനുള്ള മൊസാദിന്റെ പ്രത്യേക കഴിവ് ഈ ഓപ്പറേഷനും തുണയായി.

മൊസാദിനെ ചെറുക്കാനുള്ള യൂണിറ്റിന്റെ തലവനും ആ ടീമിലെ ഇരുപതോളം പേരും ഇസ്രയേലിന്റെ ചാരന്‍മാരായിരുന്നുവെന്ന് 2021 ല്‍ അന്നത്തെ ഇറാന്‍ പ്രസിഡണ്ട് മഹമൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിരുന്നു. ഈ സംഘം ചോര്‍ത്തി നല്‍കിയ വിവരങ്ങളുപയോഗിച്ചാണ് ഇസ്രയേല്‍ 2018 ല്‍ ടെഹ്‌റാനിലെ അണവ ആര്‍ക്കൈവ് മോഷ്ടിച്ചെടുത്തത് എന്നും അദേഹം പറഞ്ഞിരുന്നു.

കുറഞ്ഞത് 2010 മുതല്‍ ഇറാനില്‍ മൊസാദിന്റെ രഹസ്യ ഓപ്പറേഷനുകള്‍ ശക്തിപ്പെടുകയായിരുന്നു. ആണവ കേന്ദ്രങ്ങളിലുള്ള ആക്രമണം, ആണവ ശാസ്ത്രജ്ഞരെ വധിക്കല്‍, സൈനിക സ്ഥാപനങ്ങളിലെ അട്ടിമറി എന്നിങ്ങനെ നിരവധി സംഭവങ്ങള്‍... അതിന്റെ തുടര്‍ച്ചയാണ് ഓപ്പറേഷന്‍ റൈസിങ് ലയണും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.