ഇസ്രയേല്‍ വധിക്കുമെന്ന് ഭയം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി

ഇസ്രയേല്‍ വധിക്കുമെന്ന് ഭയം:  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഖൊമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി.

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖൊമേനിയും മകന്‍ മൊജ്താബയും ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്റാനിലെ ലാവിസനിലുള്ള ഭൂഗര്‍ഭ ബങ്കറിലേക്കാണ് മാറിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച മഷാദ് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം, താന്‍ രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തിയാണ് ഖൊമേനി കുടുംബത്തോടൊപ്പം രഹസ്യ സങ്കേതത്തിലേക്ക് മാറിയത്. ഇസ്രയേലിനെതിരായ മുന്‍ ഓപ്പറേഷനുകളുടെ സമയത്തും ഖമേനിയുടെ കുടുംബം ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയിരുന്നു.

ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖൊമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും അതിന് സാധ്യമായിരുന്നിട്ടും ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തു.

ആയത്തുള്ള അലി ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുവെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ആദ്യം പുറത്തു വിട്ടത്. ഈ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് തടഞ്ഞെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖൊമേനിയെ വധിക്കാന്‍ അവസരമുണ്ടെന്ന് ഇസ്രയേല്‍ പല തവണ അവകാശപ്പെടുകയും ഇക്കാര്യം അമേരിക്കയോട് പറയുകയും ചെയ്തെങ്കിലും ട്രംപ് തള്ളിക്കളയുകയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.