സില്‍വര്‍ലൈന് ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കും

സില്‍വര്‍ലൈന്  ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കും

പരമാവധി 200 കിലോ മീറ്റര്‍ വേഗത്തില്‍ സ്റ്റാന്‍ഡേഡ് ഗേജിലുള്ള 'സ്റ്റാന്‍ഡ് എലോണ്‍ പാത'യാണ് ഇ. ശ്രീധരന്റെ ബദല്‍.

ന്യൂഡല്‍ഹി: സില്‍വര്‍ലൈന് ബദലായി മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അദേഹം അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ.ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു. ഇ .ശ്രീധരന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കണ്ടതിന് ശേഷം കേന്ദ്രം കേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും.

അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാനും തീരുമാനമായി. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തില്‍ എത്തും. കേരളത്തില്‍ രണ്ട് റെയില്‍വേ ലൈനുകൂടി നിര്‍മിക്കാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൂന്നും നാലും പാതകളുടെ വികസനം വൈകാതെ സാധ്യമാക്കും. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചരക്കു നീക്കവും യാത്രാ സൗകര്യവും മെച്ചപ്പെടും. ശബരിപാതയടക്കമുള്ള പദ്ധതികള്‍ക്കും റെയില്‍വേ മേല്‍പാതകള്‍ക്കും അടിപ്പാതകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പിന്തുണ തേടിയെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

ഇരുപത് മിനിറ്റ് ഇടവിട്ട് തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയിനുകളോടിക്കാനുള്ളതായിരുന്നു സില്‍വര്‍ ലൈന്‍. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നല്‍കിയില്ല. മാത്രമല്ല സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഭൂമിയേറ്റെടുക്കുന്നത് പരമാവധി കുറച്ച് തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂര്‍ ബദല്‍ പാത. സില്‍വര്‍ ലൈനിന്റേതു പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ 200 കിലോ മീറ്റര്‍ വേഗതയുണ്ടാകും. 30 കിലോ മീറ്റര്‍ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സില്‍വര്‍ ലൈനില്‍ 50 കിലോ മീറ്റര്‍ ഇടവിട്ടായിരുന്നു സ്റ്റേഷനുകള്‍. ബദല്‍ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.