മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി, തടി, പഞ്ഞി തുടങ്ങിയ വസ്തുക്കളെന്ന് റിപ്പോര്‍ട്ട്

മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി, തടി, പഞ്ഞി തുടങ്ങിയ വസ്തുക്കളെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 യിലെ കണ്ടെയ്നറുകളിലുണ്ടായിരുന്നത് കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങ വരെയെന്ന് റിപ്പോര്‍ട്ട്.

643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്.

13 കണ്ടെയ്നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസ വസ്തുവാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യ ശരീരത്തിന് ഹാനികരമാണ്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെ മെയ് 24 നാണ് കപ്പല്‍ മുങ്ങിയത്.

കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. ''ക്യാഷ്' എന്ന് രേഖപ്പെടുത്തിയ നാല് കണ്ടെയ്നറുകളുമുണ്ട്. 71 കണ്ടെയ്നറുകള്‍ കാലിയാണ്.

46 എണ്ണത്തില്‍ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്നറുകളില്‍ തടിയും 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്നറുകളില്‍ വസ്ത്ര നിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുങ്ങിയ കണ്ടെയ്നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ പൊതു സമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.