'ആക്രമണങ്ങളെ കൂടുതല്‍ കൃത്യതയോടെ പ്രതിരോധിക്കും'; സേനയ്ക്ക് കരുത്തേകാന്‍ തദ്ദേശ നിര്‍മിത മിസൈല്‍ സംവിധാനം

'ആക്രമണങ്ങളെ കൂടുതല്‍ കൃത്യതയോടെ പ്രതിരോധിക്കും'; സേനയ്ക്ക് കരുത്തേകാന്‍ തദ്ദേശ നിര്‍മിത  മിസൈല്‍ സംവിധാനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യോമ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമാക്രമണങ്ങളെ കൃത്യമായി ചെറുക്കുന്ന തദ്ദേശ നിര്‍മിത മിസൈല്‍ സംവിധാനം സേനയില്‍ ഉള്‍പ്പെടുത്തും.

ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച ക്വിക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈല്‍ (ക്യുആര്‍എസ്എം) സംവിധാനം വൈകാതെ സേനയുടെ ഭാഗമാകും.

ക്യുആര്‍എസ്എം സംവിധാനത്തിന്റെ മൂന്ന് റെജിമെന്റുകളാണ് സൈന്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി 30,000 കോടിയുടെ കരാര്‍ ഉടന്‍ തന്നെ ഒപ്പിടും. ജൂണ്‍ അവസാനം നടക്കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ആന്‍ഡ് ഡൈനാമിക്സുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ഈ മിസൈല്‍ സംവിധാനം നിര്‍മിക്കുക.

ഏത് കാലാവസ്ഥയിലും രാപകല്‍ ഭേദമന്യേ ഉപയോഗിക്കാവുന്ന ക്യുആര്‍എസ്എം സംവിധാനം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലകളില്‍ വിന്യസിക്കും.

ഇതിന്റെ റഡാര്‍ സമാനമായ മറ്റ് സംവിധാനങ്ങളേക്കാള്‍ ആധുനികമാണ്. മാത്രമല്ല, ലക്ഷ്യം കൃത്യമായി നിര്‍ണയിക്കാന്‍ ലേസര്‍ പ്രോക്സിമിറ്റി ഫ്യൂസെസ്, ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ലോക്ക് ചെയ്യുക തുടങ്ങിയ ശേഷിയും ഇതിനുണ്ട്.

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും ഇതിന് ആക്രമണങ്ങളെ ചെറുക്കാന്‍ സാധിക്കും. എവിടെയങ്കിലും സ്ഥിരമായി നിര്‍ത്തിയാണ് സാധാരണ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. ക്യുആര്‍എസ്എമ്മിന് ആ പരിമിതിയുമില്ല. അതിനാല്‍ സൈന്യത്തിന്റെ മുന്നേറ്റ നിരയില്‍ ഇവയെ ഫലപ്രദമായി വിനിയോഗിക്കാനാകും.

30 കിലോമീറ്ററിനുള്ളിലുള്ള ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കും. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ ( എംഎസ്ആര്‍എം) സംവിധാനമായ ആകാശിനൊപ്പം ക്യുആര്‍എസ്എം കൂടി ചേരുന്നതോടെ വ്യോമാക്രമണങ്ങളെ തടയുന്നതിലുള്ള ശേഷി വര്‍ധിക്കും. 25 കിലോമീറ്റര്‍ വരെയാണ് ആകാശിന്റെ പരിധി.

നിലവില്‍ ഇന്ത്യയ്ക്ക് 380 കിലോമീറ്റര്‍ പരിധിയുള്ള എസ്-400, ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ച 70 കിലോമീറ്ററിന്റെ ബരാക്-8, 25 കിലോമീറ്റര്‍ പരിധിയുള്ള ആകാശ് എന്നീ മിസൈല്‍ സംവിധാനങ്ങളാണ് പ്രധാനമയുമുള്ളത്.

ഇവയ്ക്ക് പുറമെ സൈനികര്‍ക്ക് തോളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഇഗ്ലാ-എസ് ( ആറ് കിലോമീറ്റര്‍ പരിധി), വിമാനവേധ തോക്കായ എല്‍-70 ( 3.5 കിലോമീറ്റര്‍ പരിധി) തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം ( ഒന്നുമുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പരിധി) എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ സംവിധാനങ്ങളെ മറികടന്നും ശത്രുവിന്റെ മിസൈലുകളോ ഡ്രോണുകളോ എത്താം. ഇതുമുന്നില്‍ കണ്ട് ഇന്ത്യ, റഷ്യ വികസിപ്പിക്കുന്ന എസ്-500 ന് സമാനമായ കുശ എന്ന പേരിലുള്ള ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം ആറ് കിലോമീറ്ററില്‍ താഴെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കുന്ന വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റവും ( വിശോരദ്സ് ) നിര്‍മാണ ഘട്ടത്തിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.