ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഏത് വിസയെന്ന് പരിഗണിക്കാതെ ഇന്നു തന്നെ നടപടിയെടുക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും തുടരുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയടക്കം സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ നടപടിയെടുക്കാന്‍ സഹകരിക്കുമെന്ന് ഇറാന്‍ അറിയിച്ചു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഒഴിപ്പിക്കാമെന്നാണ് ഇറാന്‍ ഇന്ത്യക്ക് മറുപടി നല്‍കിയിരിക്കുന്നത്.
അര്‍മേനിയ വഴി കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു.
അതിര്‍ത്തികളിലൂടെ ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാകും. എന്നാല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കരമാര്‍ഗം മടങ്ങാനാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സഹായത്തോടെ അവരെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഇന്നലെ അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തു വിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകള്‍. ഇന്ത്യന്‍ പൗരന്മാരോട് വ്യക്തി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംബസി അഭ്യര്‍ഥിച്ചു.
എന്നാല്‍ ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യന്‍ പൗരന്മാരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേല്‍ അധികൃതരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.