കലാശക്കൊട്ട് കളറാക്കി മുന്നണികള്‍; നിലമ്പൂരില്‍ നാളെ നിശബ്ദ പ്രചാരണം; മറ്റന്നാള്‍ വോട്ടെടുപ്പ്

കലാശക്കൊട്ട് കളറാക്കി മുന്നണികള്‍; നിലമ്പൂരില്‍ നാളെ നിശബ്ദ പ്രചാരണം;  മറ്റന്നാള്‍ വോട്ടെടുപ്പ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് കളറാക്കാന്‍ ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ പരസ്പരം മത്സരിച്ചു. ഉച്ചകഴിഞ്ഞ് മഴ അല്‍പം മാറി നിന്നതോടെ നിലമ്പൂരിന്റെ നിരത്തുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യടക്കി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ കൊട്ടിക്കലാശക്കാര്‍ നിലമ്പൂര്‍ ടൗണില്‍ എത്തി തുടങ്ങിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് വഴിക്കടവില്‍ നിന്നാരംഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ റോഡ് ഷോ വൈകുന്നേരം നാലു മണിയോടെ നിലമ്പൂര്‍ നഗരത്തിലെത്തി. സിഎന്‍ജി റോഡില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ മുതല്‍ അര്‍ബന്‍ ബാങ്ക് വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്. എടക്കര പുതിയ ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്ന് ഇന്ദിരാ ഗാന്ധി ബസ് സ്റ്റാന്‍ഡിന്റെ പകുതി വരെയായിരുന്നു എടക്കരയിലെ യുഡിഎഫിന്റെ കലാശക്കൊട്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ റോഡ് ഷോ രാവിലെ മരുതയില്‍ നിന്നാണ് ആരംഭിച്ചത്. വഴിക്കടവ്, എടക്കര, ചുങ്കത്തറ, കരുളായി, ചുള്ളിയോട്, പൂക്കോട്ടുംപാടം, ചേലോട്, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ റോഡ് ഷോ നിലമ്പൂര്‍ നഗരത്തിലെത്തി. ചെങ്കൊടികളേന്തി നൃത്തം വച്ചും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് പകിട്ടുള്ളതാക്കിയത്. മഹാറാണി ജംക്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പ്പടി വരെയായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കലാശക്കൊട്ട്.

ഹോസ്പിറ്റല്‍ റോഡ് ജങ്്ഷന്‍ മുതലായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകരുടെ കലാശക്കൊട്ട്. കാവി നിറത്തിലുള്ള തൊപ്പിയും സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടുകളും ധരിച്ചാണ് പ്രവര്‍ത്തകരെത്തിയത്. ഡിജെ ലൈറ്റുകള്‍ക്കും സൂപ്പര്‍ഹിറ്റ് ബീറ്റുകള്‍ക്കമൊപ്പം നൃത്തം ചവിട്ടിയായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകര്‍ കലാശക്കൊട്ട് വ്യത്യസ്തമാക്കിയത്. പ്രത്യേക ബാന്‍ഡ് സംഘത്തെയും രംഗത്തിറക്കിയിരുന്നു.

കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദര്‍ശനങ്ങളിലൂടെയും മറ്റും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വറും പ്രവര്‍ത്തകരും. നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കലാശക്കൊട്ടിനായി അന്‍വറിന് സ്ഥലം നിശ്ചയിച്ച് നല്‍കിയെങ്കിലും കലാശക്കൊട്ടില്‍ നിന്ന് വിട്ടു നില്‍കുമെന്ന് ഇന്ന് രാവിലെ അന്‍വര്‍ അറിയിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് എര്‍പ്പെടുത്തിയത്. കലാശക്കൊട്ടുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും മറ്റുമായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം എക്‌സിക്യൂട്ടീവ് മജിസ്റ്റ്‌ട്രേറ്റുമാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.