'കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പദ്ധതിയില്‍ 100 കോടിയുടെ അഴിമതി': ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

'കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പദ്ധതിയില്‍ 100 കോടിയുടെ അഴിമതി':  ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുന്നതില്‍ 100 കോടിയുടെ ക്രമക്കേട് നടന്നന്നെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എം കുസും പദ്ധതി പ്രകാരം സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിനാണ് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയതെന്നാണ് ആരോപണം.

60 ശതമാനം മുതല്‍ 147 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടില്‍ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നതെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.

പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി കര്‍ഷകര്‍ക്ക് രണ്ട് കിലോവാട്ട് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ സൗജന്യമായി വെച്ചു നല്‍കാനുള്ള പദ്ധതിയാണിത്. ഇതിനെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ് വൈദ്യുത മന്ത്രിയും അനര്‍ട്ടുമെന്നും അദേഹം പറഞ്ഞു. 240 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടിയില്‍ പരം വരുന്ന അഴിമതിയാണുണ്ടായിട്ടുള്ളത്.

അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം.

തന്റെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനര്‍ട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്നാണ്. മന്ത്രിയുടെ രഹസ്യ നിര്‍ദേശമില്ലാതെ ഇത്തരമൊരു കാര്യം ഒരുദ്യോഗസ്ഥന് ചെയ്യാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്.

ഇത് വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന ക്രമക്കേടാണ് എന്നത് വ്യക്തമാക്കുന്നു. ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്കടക്കം ഉയര്‍ന്ന തുകയില്‍ കോണ്‍ട്രാക്ട് നല്‍കി വന്‍ വെട്ടിപ്പാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് നിരക്കില്‍ നിന്ന് അധികം വ്യത്യാസമില്ലാതെ ആദ്യ ടെന്‍ഡറില്‍ നിരക്ക് സമര്‍പ്പിച്ച കമ്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്താന്‍ തീരുമാനിച്ചു.

240 കോടി രൂപയുടെ ആദ്യ ടെന്‍ഡര്‍ 2022 ഓഗസ്റ്റ് 10 ന് ക്ഷണിച്ചു. 13 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ യോഗ്യമായ ടെക്നിക്കല്‍ ബിഡ് സമര്‍പ്പിച്ച ആറ് കമ്പനികളുടെ ഫിനാന്‍സ് ബിഡ് ഓപ്പണ്‍ ചെയ്തു.

ഇതില്‍ അഥിതി സോളാര്‍ എന്ന കമ്പനിയാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയിരുന്നത്. ഇവര്‍ വെച്ച ടെന്‍ഡര്‍ പ്രകാരമുള്ള തുക കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച തുകയായ കിലോവാട്ട് ഒന്നിന് ജിഎസ്ടി അടക്കം 50,472 ല്‍ നിന്ന് ഏതാണ്ട് 16,000 രൂപയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ കുറഞ്ഞ തുക ടെന്‍ഡര്‍ ചെയ്ത ഈ കമ്പനി മെയില്‍ മുഖേന അവരെ ഇതില്‍ പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചതായി ഡിസംബര്‍ മൂന്നിന് അനെര്‍ട്ട് സി.ഇ.ഒ ഫയലില്‍ രേഖപ്പെടുത്തി. പക്ഷേ, ഇത് സംബന്ധിച്ച മെയിലിന്റെ പകര്‍പ്പ് ഫയല്‍ രേഖകളില്‍ ഇല്ല. അതായത് ഈ കമ്പനി തങ്ങള്‍ സ്വയം ഒഴിവായി എന്നു പറഞ്ഞോ എന്ന കാര്യത്തില്‍ വേണ്ട രേഖകള്‍ സിഇഒ ഹാജരാക്കിയിട്ടില്ല.

അതിനുശേഷം യോഗ്യരായ ആറ് കമ്പനികളെയും പങ്കെടുപ്പിച്ച് ഡിസംബര്‍ ആറിന് അനര്‍ട്ട് സിഇഒ നടത്തിയ ഓണ്‍ ലൈന്‍ മീറ്റിങില്‍ വെച്ച് ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു.

എന്നാല്‍ റീ ടെന്‍ഡറില്‍ എട്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. റീ ടെന്‍ഡറില്‍ ബെഞ്ച് മാര്‍ക്ക് തുകയേക്കാള്‍ ഇരട്ടിയിലേറെ തുകയാണ് കമ്പനികള്‍ ക്വോട്ട് ചെയ്തത്. ഇതില്‍ ഒരു കമ്പനിക്ക് ഇ ടെന്‍ഡര്‍ തുറന്ന ശേഷം മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കുകയും ചെയ്തു. ടെക്നിക്കല്‍ ഗ്രേഡിങില്‍ പുറത്തായ കമ്പനികള്‍ക്കു വരെ കരാര്‍ നല്‍കി.

സോളാര്‍ പ്ലാന്റിനായി സംസ്ഥാനത്തിന് ഒരു അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ജൂലൈ 13 ന് ഊര്‍ജ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനെര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുമതി നല്‍കിയിരുന്നു. ഇതിനായി ഒരു കമ്മിറ്റിയെയും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനെര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ തീരുമാനം ഇതുവരെയും അനെര്‍ട്ട് സിഇഒ നടപ്പിലാക്കിയിട്ടില്ല.

ഈ കമ്മിറ്റി അടിസ്ഥാന വില നിശ്ചയിച്ചിരുന്നെങ്കില്‍ അനര്‍ട്ട് മുഖേനെ കേരളത്തില്‍ നടപ്പാക്കുന്ന എല്ലാ സൗരോര്‍ജ പദ്ധതികള്‍ക്കും ഈ ഏകീകൃത റേറ്റ് നിലവില്‍ വരുമായിരുന്നു. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഏകീകൃത റേറ്റ് അല്ല പല റേറ്റുകളാണ് വാങ്ങുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ക്രമക്കേടുകളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അനര്‍ട്ടിനെ ഉപയോഗിച്ച് വൈദ്യുത മന്ത്രാലയം നടത്തുന്ന അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.