തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ എത്തിച്ച് പൊതുദര്‍ശനം തുടരുന്നു. പട്ടത്തെ എസ്.എ.ടി ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരങ്ങളാണ് തലസ്ഥാന നഗരിയില്‍ ഒഴുകിയെത്തുന്നത്.
കണ്ണേ, കരളേ വി.എസേ... ഇല്ല.. ഇല്ല... മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് നേതാക്കളും അനുയായികളും വി.എസിന് അശ്രു പൂജയര്‍പ്പിക്കുന്നത്.
എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ചു.
മകന്‍ അരുണ്‍ കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ എകെജി സെന്ററിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന ഒരേ ഒരാളുമായ വി.എസ് അച്യുതാനന്ദന്‍ ഇന്ന് വൈകുന്നേരം 3.20 നാണ് വിട വാങ്ങിയത്.
ഏറെക്കാലമായി രോഗ ബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എകെജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം മകന്‍ ഡോ.അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിന് എത്തിക്കും.
ഉച്ചകഴിഞ്ഞ് വി.എസിന്റെ ഭൗതികദേഹം ദേശീയപാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ പുന്നപ്രയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്തും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.