റായ്പൂർ: മനുഷ്യക്കടത്താരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ദേശീയതലത്തിൽ ഇടപെടലാവശ്യപ്പെട്ടാണ് പ്രതികരണം. ഛത്തീസ്ഗഡിൽ ആൾക്കൂട്ട വിചാരണയ്ക്കും അറസ്റ്റിനും വിധേയരായ കന്യാസ്ത്രീകളുടെ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനും കേന്ദ്ര സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.
മതപരമായ പ്രവർത്തനങ്ങളെ വർഗ്ഗീയമായി കാണുന്ന സമീപനം നിയമവാഴ്ചയെയും രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തെയും സാരമായി ബാധിക്കും. മതപരിവർത്തന നിയമത്തിന്റെ മറവിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ചില തീവ്ര സംഘടനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഉത്തരേന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ ചെയർമാൻ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ശനിയാഴ്ച ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.