"ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയം; ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവമില്ല": സീറോ മലബാർ സഭ


കൊച്ചി: തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്ന് സീറോ മലബാർ സഭ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്ന് സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനകൾ വഴി ആർച്ച് ബിഷപ്പിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണ് ചെയ്തത്. സീറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതു നിലപാടാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്‌താവനയുടെ പൂർണരൂപം

'ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.'

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശേരി മെത്രാപ്പോലീത്തയും എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തി വരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്.

ഛത്തീസ്ഘട്ടിൽ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനുള്ള സിപിഐഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്.

സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും, ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കൾക്കും, മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ചെയ്തിട്ടുള്ളത്.

എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയ പാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി അകാരണമായി പാംപ്ലാനി പിതാവിനെ അക്രമിക്കുകയാണുണ്ടായത്. ഇത് കേവലം സന്ദർഭികമായ ഒരു പ്രസ്താവനമാത്രമല്ലന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടർപ്രതികരണങ്ങൾ.

സീറോ മലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആർക്കു എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല.

എന്നാൽ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു. അതിനാൽ മാർ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ആവശ്യത്തിലധികം സംസാരിച്ചു കഴിഞ്ഞതിനാൽ ഈ വിഷയം ഉടൻ അവസാനിപ്പിക്കണമെന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു.

ഫാ. ടോം ഓലിക്കരോട്ട്,
പി.ആർ.ഒ., സീറോമലബാർ ചർച്ച്


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.