തമിഴ്നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കി.
കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി. മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ യഥാക്രമം മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പമാരായി നിയമിച്ചു.
ക്ലരീഷ്യന്‍ സന്യാസ സമൂഹാംഗമായ ഫാ. ജെയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതാ മെത്രാനാകും. സി.എം.ഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്താണ് അദിലാബാദ് രൂപതയുടെ പുതിയ മെത്രാന്‍. സീറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടിലാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച കല്‍പന പുറപ്പെടുവിച്ചത്. കൂടാതെ കേരളത്തിന് പുറത്തുള്ള പന്ത്രണ്ട് രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചും ഉത്തരവായി.
സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഓഗസ്റ്റ് 18 ന് ആരംഭിച്ച മുപ്പത്തിമൂന്നാ മത് മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകള്‍, ആര്‍ച്ച് ബിഷപ്പുമാര്‍, രൂപതാ മെത്രാന്മാര്‍, രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം എന്നിവ സംബന്ധിച്ച തീരുമാനമെടുത്തത്.
സിനഡ് തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇതുസംബന്ധിച്ച കല്‍പനകള്‍ പുറപ്പെടുവിച്ചു.ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും നടന്നു.
നാല്
പുതിയ അതിരൂപതകള്‍
ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിന്‍സില്‍ ബിജ്നോര്‍ ഗോരഖ്പൂര്‍ രൂപതകള്‍ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാധ്യക്ഷനായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ്. ഉജ്ജയിന്‍ അതിരൂപതയുടെ സാമന്ത രൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് സാഗര്‍, സാറ്റ്‌ന, ജഗദല്‍പൂര്‍ രൂപതകളാണ്. ഉജ്ജയിന്‍ രൂപതാധ്യക്ഷനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ്.
കല്ല്യാണ്‍ കേന്ദ്രമാക്കിയുളള പ്രോവിന്‍സില്‍ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കല്ല്യാണ്‍ രൂപതാ മെത്രാനായ മാര്‍ തോമസ് ഇലവനാല്‍ 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്നു രാജി സമര്‍പ്പിച്ചതിനാല്‍ നിലവില്‍ സീറോ മലബാര്‍ സഭയുടെ കുരിയാ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കല്ല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.
ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനാണ് പ്രോവിന്‍സിന്റെ മെത്രാപ്പോലീത്ത. തമിഴ്നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജര്‍ ആര്‍ച്ച് ബിഷപ് കല്‍പന നല്‍കിയിട്ടുണ്ട്.
അദിലാബാദ്, ബല്‍ത്തങ്ങാടി രൂപതകളില്‍ പുതിയ മെത്രാന്മാര്‍
ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ പൂര്‍സ്ബുര്‍ഗ്് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്ന ഫാ. ജെയിംസ് പട്ടേരിലിനെ ബല്‍ത്തങ്ങാടി രൂപതയുടെ മെത്രാനായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നിയമിച്ചു. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴി ആരോഗ്യ കരണങ്ങളാല്‍ രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
ഛാന്ദാ സി.എം.ഐ മാര്‍തോമാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് തച്ചാപറമ്പത്ത് അദിലാബാദ് രൂപതയുടെ മെത്രാനായി നിയമിതനായി. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ഫാ. ജോസഫ് തച്ചാപറമ്പത്തിന്റെ നിയമനം.
ഫാ. ജെയിംസ് പട്ടേരില്‍ സി. എം. എഫ്.
ബല്‍ത്തങ്ങാടി രൂപതയില്‍ ബട്ടിയാല്‍ സെന്റ് മേരീസ് ഇടവക പട്ടേരില്‍ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1942 ജൂലൈ 27 നാണ് ഫാ. ജെയിംസ് പട്ടേരിലിന്റെ ജനനം. സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ക്ലരീഷന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തില്‍ സെമിനാരി പരിശീലനം ആരംഭിച്ചു.
ബാഗ്ലൂരില്‍ സെന്റ്‌റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. 1990 ഏപ്രില്‍ 26 ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ബല്‍ത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ജര്‍മനിയിലെ ഫ്രൈബുര്‍ഗ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി.
ഇപ്പോള്‍ ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ വര്‍സ്ബര്‍ഗ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യൂറേറ്ററായി സേവനം ചെയ്യുന്ന അദ്ദേഹം വര്‍സ്ബുര്‍ഗ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ചുമതലയും നിര്‍വഹിക്കുന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍.
ഫാ. ജോസഫ് തച്ചാപറമ്പത്ത് സി.എം.ഐ
ഇടുക്കി രൂപതയിലെ നാലുമുക്ക് ഇടവകയില്‍ തച്ചാപറമ്പത്ത് ലൂക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാണ് ഫാ. ജോസഫ് തച്ചാപറമ്പത്ത് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സി.എം.ഐ ഛാന്ദാ മാര്‍തോമാ പ്രോവിന്‍സില്‍ ചേര്‍ന്നു വൈദീക പരിശീലനം ആരംഭിച്ചു. വാര്‍ധായിലെ ദര്‍ശന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തത്വശാസ്ത്രവും ധര്‍മാരാം കോളജില്‍ നിന്നു ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി.
1997 ജനുവരി ഒന്നിന് മാര്‍ വിജയാനന്ദ് നെടുംപുറത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അദേഹം ഛാന്ദാ രൂപതയില്‍ ബാലാപൂര്‍ ചിന്‍ചോളി, ദേവാപൂര്‍, ദുര്‍ഗാപൂര്‍ എന്നീ ഇടവകകളില്‍ അജപാലന ശുശ്രൂഷകള്‍ നിര്‍വഹിച്ചു. ഛാന്ദാ സി.എം.ഐ മാര്‍തോമാ പ്രോവിന്‍സിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച അദേഹം സാമ്പത്തിക ചുമതലയുളള കൗണ്‍സിലറായും സേവനം ചെയ്തു.
അദിലാബാദ് രൂപതയുടെ ഫിനാന്‍സ് ഓഫീസറായി 2005 മുതല്‍ 2008 വരെയും 2017 മുതല്‍ 2023 വരെയും ശുശ്രൂഷ നിര്‍വഹിച്ചു. 2023 മുതല്‍ ഛാന്ദാ മാര്‍തോമാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. എം.എഡ് പാസായ അദേഹം രാജസ്ഥാന്‍ സണ്‍റൈസ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുഗ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
12 രൂപതകളുടെ അതിര്‍ത്തി പുനക്രമീകരണം
2017 ഒക്ടോബര്‍ ഒമ്പതിന് ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതോടെയാണ് സീറോ മലബാര്‍ സഭയ്ക്ക് ഭാരതം മുഴുവനിലും അജപാലനാവകാശം ലഭിച്ചത്. അന്നു നിലവില്‍ ഉണ്ടായിരുന്ന രൂപതകളില്‍ ഉള്‍പ്പെടാത്ത എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ രൂപത സ്ഥാപിച്ചത്.
ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ട് ദ്വീപുകളിലുമായി വ്യാപിച്ചു കിടന്ന രൂപതയുടെ പ്രദേശങ്ങളില്‍ ഫലപ്രദമായ അജപാലന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ സിനഡ് സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷംഷാബാദ് രൂപതയുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മറ്റു പതിനൊന്നു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് വത്തിക്കാന്റെ അംഗീകാരം നല്‍കി.
അതുപ്രകാരം, അദിലാബാദ്, ബിജ്നോര്‍, ഛാന്ദ, ഗോരക്പൂര്‍, കല്യാണ്‍, ജഗ്ദല്‍പൂര്‍, രാജ്കോട്ട്, സാഗര്‍, സാറ്റ്‌ന, ഷംഷാബാദ്, ഉജ്ജയിന്‍, ഷംഷാബാദ് എന്നീ രൂപതകളുടെ അതിര്‍ത്തി തന്റെ കല്‍പന വഴി മേജര്‍ ആര്‍ച്ച് ബിഷപ്പ് പുനര്‍നിര്‍ണയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.