ടെഹ്‌റാന്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനിലെ പ്രധാന മെട്രോ സ്റ്റേഷന് മാതാവിന്റെ പേര് നല്‍കി ഭരണകൂടം. രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണ് മറിയം-ഇ മൊകാദാസ് എന്ന പേര് നല്‍കിയിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ വാക്കിന്റെ മലയാളം പരിശുദ്ധ കന്യാമറിയം എന്നാണ്.
ക്രിസ്ത്യന്‍ പ്രമേയമുള്ള രൂപം സഹിതമാണ് പുതുതായി നവീകരിച്ച സ്റ്റേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശു ക്രിസ്തു, കന്യാമറിയം, സെന്റ് സാര്‍ക്കിസ് കത്തീഡ്രല്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ രൂപങ്ങളുടെ ചുവര്‍ച്ചിത്രങ്ങളും സ്റ്റേഷനെ മനോഹരമാക്കിയിട്ടുണ്ട്.
നഗരത്തിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സര്‍ക്കിസ് അര്‍മേനിയന്‍ കത്തീഡ്രലിന് സമീപമാണ് പുതിയ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാന്‍ ലൈന്‍ 6 ന്റെ ഭാഗമായ ഈ സ്റ്റേഷന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തെ പ്രധാന മെട്രോ സ്റ്റേഷന് മാതാവിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ഏവരെയും അമ്പരിപ്പിച്ചു.
ഇറാനിലെ ജനസംഖ്യയുടെ 99 ശതമാനവും ഇസ്ലാം മതസ്ഥരാണ്. വെറും ഒരു ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, ഇറാന്റെ ഭരണഘടന ക്രൈസ്തവ വിശ്വാസികളെയും യഹൂദരെയും മത ന്യൂനപക്ഷങ്ങള്‍ ആയി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയ വിവേചനം നേരിടുന്നുണ്ട്.
എന്നിരുന്നാലും മതപണ്ഡിതന്മാരുടെ സമ്മര്‍ദ്ദവും കര്‍ക്കശ നിയമക്കുരുക്കുകളും മറികടന്ന് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.