കേരളത്തെ ഒഴിവാക്കി മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി
കൊച്ചി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026 അവസാനമോ 2027 ലോ ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡിസംബര്‍ 15 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാര്‍ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം മാര്‍പാപ്പ അറിയിച്ചിരുന്നു.
ഇന്ത്യാ സന്ദര്‍ശനത്തിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാര്‍പാപ്പ അറിയിച്ചതായി സിറോ മലബാര്‍ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇനി കേന്ദ്ര സര്‍ക്കാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ അദേഹം കേരളവും സന്ദര്‍ശിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ തൊട്ടിലായ കേരളത്തെ ഒഴിവാക്കി മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്ന് കരുതുന്നില്ല.
മാര്‍പാപ്പയാകുന്നതിന് മുമ്പ് ലിയോ പതിനാലാമന്‍ മൂന്ന് തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. കൊച്ചി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളിലാണ് അദേഹം സന്ദര്‍ശനം നടത്തിയത്. അതുകൊണ്ട് തന്നെ ഈ മണ്ണുമായി അദേഹത്തിന് വൈകാരികമായ ഒരു ബന്ധമുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
അതേസമയം മാര്‍പാപ്പയുടെ സന്ദര്‍ശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്. മാര്‍പാപ്പ രാഷ്ട്രത്തലവന്‍ കൂടിയായതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രത്തലവനാണ് അദേഹത്തെ ക്ഷണിക്കേണ്ടത്. 2024 ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021 ലെ വത്തിക്കാന്‍ സന്ദര്‍ശന വേളയിലും അദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാല്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റ സാഹചര്യത്തില്‍ അദേഹത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.
1964 ല്‍ മുംബൈയിലെത്തിയ പോള്‍ ആറാമനായിരുന്നു ഇന്ത്യ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ. 1986 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആദ്യമായി ഇന്ത്യയില്‍ വരുന്നത്. അന്ന് അദേഹം കേരളത്തിലും വന്നിരുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെയും കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും അദേഹം എത്തിയിരുന്നു. 1999 നവംബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വീണ്ടും ഇന്ത്യയിലെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.