എച്ച്1 ബി വിസകളില്‍ കടുത്ത പരിശോധന, കാലതാമസം: പ്രതിസന്ധിയിലായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍; ജോലി നഷ്ടപ്പെടുമെന്ന് ഭയം

എച്ച്1 ബി വിസകളില്‍ കടുത്ത പരിശോധന, കാലതാമസം: പ്രതിസന്ധിയിലായി  ഇന്ത്യന്‍ പ്രൊഫഷണലുകള്‍; ജോലി നഷ്ടപ്പെടുമെന്ന് ഭയം

ന്യൂഡല്‍ഹി: വിസ പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയവര്‍ അമേരിക്കയിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയില്‍. എച്ച്1 ബി വിസ പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് ട്രംപ് ഭരണകൂടം അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ കടുത്ത വിസ പരിശോധനാ നിയമങ്ങള്‍ മൂലം തിരിച്ച് പോകാനാകാതെ കുടുങ്ങിയത്.

ട്രംപ് ഭരണകൂടം നടപ്പിലാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കിയത്. 30-40 നുമിടയില്‍ പ്രായമുള്ള ടെക് ജീവനക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. വിസ വൈകുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്ന ഭീതിയിലാണ് പലരും.

ഇന്ത്യക്കാരാണ് എച്ച്1 ബി വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ആമസോണ്‍, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികളാണ് എച്ച്1 ബി വിസയില്‍ ജീവനക്കാരെ പ്രധാനമായും സ്‌പോണ്‍സര്‍ ചെയ്യുന്നത്. എന്നാല്‍ വിസ ദുരുപയോഗം തടയാന്‍ എന്ന പേരില്‍ പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത് വിസ നടപടികള്‍ കൂടുതല്‍ ദുഷ്‌കരമാക്കി.

ഹൈദരാബാദ്, ചെന്നൈ കോണ്‍സുലേറ്റുകളിലുള്‍പ്പെടെ ഇത്തരത്തില്‍ നിരവധി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബര്‍ സ്ലോട്ടുകള്‍ അടുത്ത മാര്‍ച്ചിലേക്ക് മാറ്റി. ഡിസംബര്‍ പകുതി മുതല്‍ അവസാനം വരെയുള്ള അഭിമുഖങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മാറ്റി വെക്കുകയാണെന്ന് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴില്‍ വിസയായ എച്ച്1 ബിക്ക് അപേക്ഷിക്കുന്നവരും എച്ച് 4 വിസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആര്‍ക്കും കാണാവുന്ന വിധത്തില്‍ പരസ്യമാക്കണം എന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നയമാണ് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.