ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
'മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നേരത്തേ നല്‍കിയ ഉപദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിട്ടു പോകാനും നിര്‍ദേശിക്കുന്നു' - ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ഇറാന് നേരെ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.
പശ്ചിമേഷ്യയിലെ സംഘര്‍ഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവ വികാസങ്ങള്‍. വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.