ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍; ഇങ്ങനെ പോയാല്‍ വിജയം അകലെയെന്നും വിമര്‍ശനം

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍;  ഇങ്ങനെ പോയാല്‍ വിജയം അകലെയെന്നും വിമര്‍ശനം

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമര്‍ശവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ഇതിതരം വികലമായ കാഴ്ചപ്പാടുള്ളവരാണ് ബി.ജെ.പിയെ നയിക്കുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു വിജയ സാധ്യതയുമുണ്ടാവില്ലെന്ന് ബാലശങ്കര്‍ തുറന്നടിച്ചു.

ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ കളിയാണ്. സി.പി.എമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണ് തന്നെ ഒഴിവാക്കിയത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബി.ജെ.പിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍.

എന്റെ ബന്ധുമിത്രാദികളടക്കം കണക്കിലെടുത്താല്‍ പതിനായിരം വോട്ടെങ്കിലും വരും. ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് സ്വന്തമായി മുപ്പതിനായിരത്തോളം വോട്ടുണ്ട്. ഇതിനു പുറമേയാണ് എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടി കിട്ടുമ്പോള്‍ വിജയം ഉറപ്പായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്.

രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയ നേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്നും ബാലശങ്കര്‍ പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.