പി.സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം ലയിച്ചു; ലയനം യുഡിഎഫിന് ശക്തി പകരുമെന്ന് ഉമ്മന്‍ ചാണ്ടി

പി.സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം ലയിച്ചു; ലയനം യുഡിഎഫിന് ശക്തി പകരുമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: സീറ്റ് നിക്ഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിച്ച് യുഡിഎഫിലെത്തി.

ഇനി പി.ജെ ജോസഫ് വിഭാഗവുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പി.സി തോമസ് കടുത്തുരുത്തിയില്‍ നടന്ന ലയന സമ്മേളനത്തില്‍ പറഞ്ഞു. പി.ജെ ജോസഫാണ് പുതിയ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. പി.സി തോമസ് ഡപ്യൂട്ടി ചെയര്‍മാനാകും. ജോസ് കെ മാണി വിഭാഗവുമായുള്ള കേസില്‍ രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന്റെ താത്പര്യ പ്രകാരമാണ് ലയനം.

ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പി.സി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പി.സി തോമസ് എത്തേണ്ടിടത്ത് എത്തി. പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും നഷ്ടപ്പെട്ട ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സാധ്യമല്ലാതെ വന്നതോടെയാണ് പി.സി തോമസ് വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എന്ന പേരാണ് പി.സി തോമസ് വിഭാഗത്തിന്റേത്. ഈ പേരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും ഉണ്ട്. ലയനത്തോടെ ജോസഫ് വിഭാഗവും കേരള കോണ്‍ഗ്രസ് ആകും. കസേരയാണ് പിസി തോമസ് വിഭാഗത്തിന്റെ ചിഹ്നം.

രജിസ്‌ട്രേഷനും ചിഹ്നവും ഇല്ലാതിരുന്ന ജോസഫ് വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന പ്രതിസന്ധി ലയനത്തോടെ മാറി. പാര്‍ട്ടിക്ക് അംഗീകാരം ഇല്ലാത്തതിനാല്‍ ജയിച്ചു വരുന്ന ജോസഫ് വിഭാഗം എംഎല്‍എമാരെ സ്വതന്ത്രരായി പരിഗണിക്കേണ്ടി വരുമായിരുന്നു. അവര്‍ക്ക് കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ലായിരുന്നു.

ഇതെല്ലാം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പി.സി തോമസ് വിഭാഗവുമായി ജോസഫിന്റെ ലയനം. ബിജെപി നേതൃത്വവുമായി ഇണങ്ങിയും പിണങ്ങിയും എന്‍ഡിഎയുടെ ഭാഗമായിരുന്ന പി.സി തോമസ് കെ സുരേന്ദ്രന്റെ ജാഥയിലും പങ്കാളിയായിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി തോമസ് വിഭാഗത്തിന് സീറ്റ് കിട്ടാത്തതോടെയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.