ശബരിമല: യെച്ചൂരിയുടെ പ്രതികരണത്തില്‍ പിണറായി മറുപടി പറയണമെന്ന് എന്‍എസ്എസ്

ശബരിമല: യെച്ചൂരിയുടെ പ്രതികരണത്തില്‍ പിണറായി മറുപടി പറയണമെന്ന് എന്‍എസ്എസ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയെക്കൊണ്ട് ഖേദ പ്രകടനം നടത്തി തടിയൂരാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തിരിച്ചടിയായി.

ഇതോടെ ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഇടതുസര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ടെന്ന് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നു. അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. 'സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന് മറികടക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഭരണഘടന പറയുന്ന തുല്യതയാണ് സിപിഎമ്മിന്റെ നിലപാട്. ദേവസ്വം മന്ത്രി കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ല' - ഇതാണ് സീതാറാം യെച്ചൂരി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞ സാഹചര്യത്തില്‍ അത് എന്താണന്ന് അറിയാന്‍ ശബരിമല വിശ്വാസികള്‍ക്ക് താല്‍പര്യമുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.