വംശനാശഭീഷണി നേരിടുന്ന കൊമ്പന്‍ സ്രാവ് വലയിലായി; ലേലത്തിൽ വിറ്റ് മത്സ്യത്തൊഴിലാളികൾ

വംശനാശഭീഷണി നേരിടുന്ന കൊമ്പന്‍ സ്രാവ് വലയിലായി; ലേലത്തിൽ വിറ്റ് മത്സ്യത്തൊഴിലാളികൾ

ഉഡുപ്പി: വംശനാശഭീഷണി നേരിടുന്ന ഇനത്തിൽ പെട്ടവയാണ് കൊമ്പന്‍ സ്രാവുകൾ. ഇത്തരം ഇനത്തിൽപ്പെട്ട മീനുകളെ പിടിക്കുന്നവർക്ക് ശിക്ഷ കഠിനമാണ്.

കര്‍ണാടകയിലെ ഉഡുപ്പിയിൽ കൊമ്പന്‍ സ്രാവ് ഇനത്തില്‍പ്പെട്ട മീൻ അബദ്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലയിലായി. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെയിലാണ് അപൂര്‍വ്വ ഇനം മത്സ്യം വലയിലായത്.
എന്നാൽ മത്സ്യത്തൊഴിലാളികൾ മീനിനെ തിരിച്ചറിയാതെ ലേലത്തില്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 10 അടി നീളമുള്ള മീന്‍ ഏകദേശം 250 കിലോ​ഗ്രാം തൂക്കമുള്ളതായിരുന്നു. 'സീ കാപ്റ്റന്‍' എന്ന ബോട്ടിലെ തൊഴിലാളികളുടെ വലയിലാണ് മീന്‍ ‌കുരുങ്ങിയത്.

ഫിഷറീസ് വകുപ്പോ വനവകുപ്പ് ഉദ്യോ​ഗസ്ഥരോ ഇതേക്കുറിച്ച്‌ അറി‍ഞ്ഞിരുന്നില്ല. മം​ഗലാപുരത്തുനിന്നുള്ള ഒരു വ്യാപാരിയാണ് മീനിനെ വാങ്ങിയത്.

"ഈ മീന്‍ വിഷമുള്ളതല്ലെങ്കിലും വംശനാശഭീഷണി നേരിടുന്ന ഇനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ തീരത്ത് ഇവയെ 10 തവണയില്‍ താഴെ മാത്രമേ കണ്ടിട്ടുള്ളു" എന്ന് കെയൂ-പിജിസി മറൈന്‍ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശിവകുമാര്‍ ബി എച്ച്‌ പറഞ്ഞു. കടുവയെയോ ആനയെയോ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷയ്ക്ക് സമാനമായ ശിക്ഷ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചേക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.