ദോഹ: ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്ന സ്വര്‍ണക്കപ്പ് ലോക പര്യടനം ആരംഭിച്ചു. ബുധനാഴ്ച ദക്ഷിണ കൊറിയയിലെ സോളിലാണ് പര്യടനത്തിന്റെ ആരംഭം കുറിച്ചത്.
സൂറിച്ചിലെ ഫിഫ ആസ്ഥാനത്തു നിന്നും കൊറിയയിലേക്ക് എത്തിച്ച സ്വർണക്കപ്പ് ഇനി ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും എത്തും. നവംബർ 13ന് ദോഹയിൽ എത്തുന്നതോടെ സന്ദർശനം അവസാനിക്കും.
ആഗസ്റ്റ് 19, 20ന് സൂറിച്ചിൽ നടന്ന യാത്രയയപ്പു ചടങ്ങും കഴിഞ്ഞാണ് 24ന് സ്വർണ്ണക്കപ്പുമായുള്ള രണ്ടാംഘട്ട പര്യടനം ആരംഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി 51 രാജ്യങ്ങളിലാണ് സ്വർണ്ണക്കപ്പ് പര്യടനം നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ടൂർണമെന്റ് യോഗ്യത നേടാത്ത രാജ്യങ്ങളിലേക്കായിരുന്നു കപ്പിന്റെ യാത്ര. കഴിഞ്ഞ മെയിൽ 200 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലായിരുന്നു തുടക്കം.
2006 ലോകകപ്പ് മുതലാണ് സ്വർണക്കപ്പിന്റെ ലോക പര്യടണം ആരംഭിക്കുന്നത്. ഫിഫ ചട്ടമനുസരിച്ച് ലോക ചാമ്പ്യന്മാർക്കോ രാഷ്ട്ര തലവന്മാർക്കോ മാത്രമേ ലോകകപ്പ് ട്രോഫി സ്പർശിക്കാൻ അവകാശമുള്ളൂ. സൂറിച്ചിൽ നിന്നുള്ള മുൻ ബ്രസീൽ താരം റിവാൾഡോയാണ് സ്വർണക്കപ്പിനെ കൊറിയയിൽ എത്തിച്ചത്. 2002 ലോക ചാമ്പ്യന്മാരായ ബ്രസീൽ ടീം അംഗമാണ് റിവാൾഡോ.