ന്യൂഡൽഹി: മലയാളികളായ ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ എന്നിവർ ഈ വർഷത്തെ അർജ്ജുന പുരസ്കാരത്തിന് അർഹരായി.
ഇവരെ കൂടാതെ 23 പേർക്കൂടി അർജ്ജുന അവർഡിന് അർഹരായി. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിനാണ്.
ഇന്ത്യൻ പുരുഷ ടീമിനെ ഇത്തവണ തോമസ് കപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് തിരുവനന്തപുരം സ്വദേശിയായ പ്രണോയ്. എറണാകുളംകാരനായ എൽദോസ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയിരുന്നു.
ഈ മാസം 30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
റിട്ട. ജസ്റ്റിസ് എ.എം. ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷൻ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.