ദുബായ്:സ്വദേശിവല്‍ക്കരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 43 ബന്ധുക്കളെ നിയമിച്ച കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ മാനുഷിക സ്വദേശി വല്‍ക്കരണ മന്ത്രാലയം. നഫിസ് പദ്ധതയില്‍ ഉള്‍പ്പെട്ട് സ്വദേശി വല്‍ക്കരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് കമ്പനിയുടമ ഇത്തരത്തില്‍ 43 ബന്ധുക്കളെ നിയമിച്ചതെന്നാണ് വിവരം.
വ്യാജമായാണ് സ്വദേശി വല്‍ക്കരണം നടത്തിയതെന്ന് തെളിയിക്കപ്പെട്ടാൽ കമ്പനിക്കെതിരെ പിഴ ചുമത്തും. ഓരോ സ്വദേശിക്കും 20,000 മുതല്‍ 100,000 ദിർഹം വരെയാണ് പിഴ.അതേസമയം, നഫീസ് പദ്ധതിയില്‍ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ നിയമിക്കുന്നതിൽ നിന്ന് തടയുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് മന്ത്രാലയം പറഞ്ഞു.എങ്കിലും നഫീസ് പദ്ധതിയുടെ നേട്ടങ്ങൾ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സ്വദേശിവല്‍ക്കരണം നടത്തുന്നതെങ്കില്‍ അത് വ്യാജമാണെന്ന് കണക്കാക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.നഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തെറ്റായ രേഖകളോ ഡാറ്റയോ സമർപ്പിക്കുന്ന കമ്പനികൾക്കും ഇതേ പിഴ ബാധകമാണ്.
അനുമതി നൽകിയതിന് ശേഷവും ഗുണഭോക്താവ് ജോലിയിൽ ചേരാതിരിക്കുകയും അത് റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനി പരാജയപ്പെടുകയും ചെയ്താൽ, ഓരോ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും.സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല‍്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നഫീസ് പദ്ധതി.
ജനുവരി മുതല്‍ 50-ഓ അതിലധികമോ ജോലിക്കാരുള്ള യുഎഇയിലെ കമ്പനികൾ സ്വദേശി വല്‍ക്കരണ നിരക്ക് 2 ശതമാനം വർദ്ധിപ്പിക്കണമെന്നതാണ് നിർദ്ദേശം.2023 ജനുവരി മുതൽ സ്വദേശി വല്‍ക്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് ഓരോ സ്വദേശിക്കും പ്രതിമാസം 6,000 ദിർഹം പിഴ ഈടാക്കും. അതായത് വർഷത്തില്‍ 72,000 ദിർഹമായിരിക്കും പിഴ.