പട്‌ന: പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23 ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും.
ഈ മാസം 12ന് ചേരാനിരുന്ന യോഗം കോൺഗ്രസും ഡിഎംകെയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതി മാറ്റിയത്. പ്രതിപക്ഷ നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് കോൺഗ്രസും രാഹുലും വരുന്നതിനോട് താത്പര്യമില്ലാത്ത തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ നിർദേശമായിരുന്നു 12 ന് തീയതി നിശ്ചയിക്കണമെന്നത്.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇതിന് പിന്തുണ നൽകി. എന്നാൽ രാഹുൽ ഗാന്ധി വിദേശത്തായതിനാൽ 12 ന്റെ സമ്മേളനം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയായിരുന്നു.