പൗരത്വ ഭേദഗതി നിയമം; അന്തിമ കരട് മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് കേന്ദ്രം

പൗരത്വ ഭേദഗതി നിയമം; അന്തിമ കരട് മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അജയ്കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന സമൂഹമാണ് മറ്റുവ. ഇവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. 2019 ല്‍ ബില്‍ ഇരുസഭകളിലും പാസാക്കിയിരുന്നു. 2020 ല്‍ ഇന്ത്യയിലെ നിയമായി മാറി. ശേഷം നിയമം നടപ്പിലാക്കുന്നതിനായി ചട്ടം തയ്യാറാക്കേണ്ടതുണ്ട്. ലോക്‌സഭയ്ക്ക് 2024 ജനുവരി ഒന്‍പത് വരെയും രാജ്യസഭാ സമിതിക്ക് മാര്‍ച്ച് 30 വരെയും സമയപരിധിയുണ്ടെന്നും മിശ്ര വ്യക്തമാക്കി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മത പീഡനം നേരിട്ട് 2014 ഡിസംബര്‍ 31 ന് മുന്‍പായി ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത വിശ്വാസികളായിട്ടുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.