നിയമസഭയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി

നിയമസഭയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ ഇച്ഛയ്ക്ക് വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്നും നിയമസസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടു പോയതിന് കാരണമൊന്നും കാണുന്നില്ലെന്നും സുപ്രീം കോടതി.

എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. എട്ട് ബില്ലുകളില്‍ ഒരു ബില്ലിന് അനുമതി നല്‍കുകയും ഏഴെണ്ണം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കിയതായും ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കടരമണി കോടതിയെ അറിയിച്ചു.

കേസ് കോടതിയുടെ മുന്നില്‍ എത്തിയതിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം തീര്‍പ്പായതായി ചൂണ്ടിക്കാട്ടി.

അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കായി മാര്‍ഗ നിര്‍ദേശം കൊണ്ടുവരണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് വിശദമായി പരിശോധിക്കേണ്ടതാണെന്നും ഈ ഹര്‍ജിയുടെ പരിധിയില്‍ അക്കാര്യം വരില്ലെന്നും കോടതി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.