രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ തന്നെയോ? മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകള്‍ പലത്

രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ തന്നെയോ? മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകള്‍ പലത്

ജയ്പൂര്‍: രാജസ്ഥാനില്‍ ഭരണമുറപ്പിച്ച ബിജെപിയുടെ മുന്നിലുള്ള അടുത്ത കടമ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ കൊണ്ടു വരും എന്നുള്ളതാണ്. മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ട് പല പ്രമുഖ നേതാക്കളും തിരഞ്ഞെടുപ്പിന് മുന്‍പേ രംഗത്തു വന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തി കാണിച്ചാണ് രാജസ്ഥാനില്‍ ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. അത് ഫലം കാണുകയും ചെയ്തു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി മുന്‍പിലുള്ളത് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ്. അവര്‍ക്ക് പുറമെ നിരവധി നേതാക്കള്‍ വേറെയുമുണ്ട്.

വിദ്യാധര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ദിയ കുമാരി, സവായ് മധോപൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഡോ. കിരോഡി ലാല്‍ മീണ, ജയ്പൂരിലെ ഝോട്വാര നിയമസഭാ സീറ്റില്‍ നിന്ന് ജനമവധി തേടുന്ന രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ബിജെപി മുന്‍ അധ്യക്ഷന്‍ സതീഷ് പൂനിയ, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സി.പി ജോഷി എന്നിവരാണ് രംഗത്തുള്ളത്.

അര്‍ജുന്‍ റാം മേഘ്വാള്‍, ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

എഴുപതുകാരിയായ വസുന്ധര വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ പ്രമുഖയായ അവര്‍ 2003 ല്‍ രാജസ്ഥാന്റെ ആദ്യ വനിത മുഖ്യമന്ത്രിയായി. പിന്നീട് 2013 ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ അവര്‍ വീണ്ടും മുഖ്യമന്ത്രിയായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.