ന്യൂഡല്‍ഹി: കാശ്മീരിലെ രജൗറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ചൈന-പാക് ബന്ധമെന്ന് സൈന്യം. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയുധങ്ങള്‍ക്ക് പുറമെ ഭീകരര്‍ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകള്‍, ആശയ വിനിമയ ഉപാധികള്‍ എന്നിവയെല്ലാം ചൈനീസ് നിര്‍മിതമാണെന്നാണ് വിലയിരുത്തല്‍. സമീപകാലത്ത് നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ ഉപയോഗിക്കുന്ന സ്നിപ്പര്‍ തോക്കുകള്‍ ചൈനീസ് ടെക്നോളജിയില്‍ നിര്‍മ്മിതമാണെന്നും സൈന്യം സൂചിപ്പിക്കുന്നു. ഭീകരര്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് മെസ്സേജിങ് ഉപകരണവും ചൈനീസ് നിര്‍മ്മിതമാണ്.
പാകിസ്ഥാന്‍ പട്ടാളത്തിന് ചൈന ഡ്രോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഇവയെല്ലാം ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്കുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതായി സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യം നിരന്തരം ചൈനയില്‍ നിന്നും ആയുധങ്ങളും കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം പാക് അധീന കാശ്മീരിലെ ഭീകര സംഘടനകള്‍ക്ക് കൈമാറുകയാണെന്നും ഇന്ത്യന്‍ സൈന്യം സൂചിപ്പിക്കുന്നു.
രജൗറിയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നിവയുടെ സഹോദര സംഘടനകളായ പിഎഎഫ്ഇഎഫ്, ടിആര്‍എഫ് എന്നിവയാണെന്നാണ് സംശയിക്കുന്നത്. പിഎഎഫ്ഇഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തു വന്നിരുന്നു.
രജൗറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കോട്ടം തട്ടാത്ത വിധത്തില്‍ കൂടുതല്‍ ട്രൂപ്പുകളെ രജൗറി മേഖലയില്‍ വിന്യസിക്കാനാണ് നീക്കം.