ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ഓടെ പ്രവര്‍ത്തനമാരംഭിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ഓടെ പ്രവര്‍ത്തനമാരംഭിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് പ്രഖ്യാപനം. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2017 സെപ്തംബറില്‍ അഹമ്മദാബാദിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍.

ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റര്‍ ഗ്രൗണ്ട് വര്‍ക്ക് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നിയുക്ത സമയക്രമം അനുസരിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുക. ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിക്ക് 1.08 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും ചേര്‍ന്ന് 5,000 കോടി രൂപയും പദ്ധതിക്കായി നല്‍കും.ശേഷിക്കുന്ന ഫണ്ടുകള്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നുമുള്ള വായ്പയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.