പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജെയ്ഷുള്‍-അദ്ല്‍ ഭീകര സംഘടനയുടെ രണ്ട് താവളങ്ങള്‍ തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.

കുഹെ സബ്‌സ് മേഖലയില്‍ ജെയ്ഷുള്‍-അദ്ലിന്റെ ഏറ്റവും വലിയ താവളങ്ങളിലൊന്നിന് നേരെയും ഇറാന്റെ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഭീകര സംഘടനയുടെ താവളങ്ങള്‍ തകര്‍ത്തതെന്ന് ഇറാന്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യമോ സര്‍ക്കാരോ ജെയ്ഷുള്‍ - അദ്ല്‍ ഗ്രൂപ്പിന്റെ താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍ സുരക്ഷാ സേനയും ജയ്ഷുള്‍-അദ്‌ലും തമ്മിലുള്ള ഏറ്റമുട്ടലുകള്‍ പതിവാണ്.

ജെയ്ഷെ അല്‍ - ആദലിന്റെ താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ താവളത്തിലാണ് ടെഹ്റാന്‍ ആക്രമണം നടത്തിയത്. ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തിനു മേലുള്ള ലംഘനമാണെന്നും ഇസ്ലാമാബാദ് ആരോപിച്ചു. ഇറാന്‍ പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.