'ഫ്രാൻസ് ഫ്രാൻസായി നിലനിൽക്കണം' കൂടുതൽ പരിഷ്കരണ നടപടികളുമായി ഇമ്മാനുവൽ മാക്രോൺ

'ഫ്രാൻസ് ഫ്രാൻസായി നിലനിൽക്കണം' കൂടുതൽ പരിഷ്കരണ നടപടികളുമായി ഇമ്മാനുവൽ മാക്രോൺ

പാരിസ്: കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വർധനവിനിടെ 'ഫ്രാൻസ് ഫ്രാൻസായി നിലനിൽക്കണം' എന്ന തന്റെ ആ​ഗ്രഹം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതിനായി ക്രമസമാധാനത്തിലും വിദ്യാഭ്യാസത്തിലും വാണിജ്യ നയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് പ്രസിഡന്റ്.

നൂതനമായ പരിഷ്കാരങ്ങളാണ് വിദ്യാഭാസ രം​ഗത്ത് കൊണ്ടുവരുന്നത്. കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവയിലുള്ള സ്‌ക്രീൻ സമയം നിയന്ത്രിക്കാനും നിർബന്ധിത സ്കൂൾ യൂണിഫോം പരീക്ഷിക്കാനും പ്രസിഡന്റ് പദ്ധതിയിടുന്നുണ്ട്. എല്ലാ പ്രൈമറി സ്കൂൾ കുട്ടികളും ഫ്രാൻസിന്റെ ദേശീയ ഗാനം പഠിക്കണമെന്ന നിർദേശവും പ്രസിഡന്റ് മുന്നോട്ടുവെക്കുന്നുണ്ട്.

ഫ്രാൻസിലെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെ നിയമിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുത്തൻ പരിഷ്കാരങ്ങൾ ആവിഷ്കരിക്കാൻ ശ്രമം നടത്തുന്നത്. "ഫ്രാൻസ് ഫ്രാൻസായി നിലനിൽക്കുക" എന്നതാണ് തന്റെ പദ്ധതിയെന്ന് മാക്രോൺ പറഞ്ഞു. ഇടത്തരം വരുമാനമുള്ള വോട്ടർമാരുടെ ജീവിത സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഫ്രാൻസിന്റെ കുറഞ്ഞു വരുന്ന ജനന നിരക്ക് മാറ്റാൻ പ്രവർത്തിക്കണമെന്നും വന്ധ്യതയുടെ വർധനവിനെതിരെ പോരാടുന്നതിന് ഒരു ദേശീയ പരിപാടി രൂപീകരിക്കണമെന്നും അദേഹം പറഞ്ഞു. പ്രസവ അവധി പുനക്രമീകരിക്കും. ഇത് മാതാപിതാക്കളിൽ ഒരാൾക്ക് ആറ് മാസത്തേക്ക് മികച്ച ശമ്പളം നൽകുന്ന രീതിയിലാക്കും. താരതമ്യേന മിതമായ ശമ്പളം വാങ്ങുന്ന ഫ്രഞ്ച് തൊഴിലാളികളെ ആകർഷിക്കുന്നതിനായാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ഫ്രഞ്ച് പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ ദേശീയ റാലിയെ നേരിടാനുുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ് മാക്രോൺ. ലെ പെന്നിന്റെ പാർട്ടിക്ക് ഒരു തരത്തിലുള്ള പ്രായോഗിക പ്രകടന പത്രികയും ഇല്ലെന്നും വോട്ടർമാരോട് സത്യം പറഞ്ഞിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഉഭയകക്ഷി സുരക്ഷാ ഗ്യാരന്റി കരാർ അന്തിമമാക്കാൻ അടുത്ത മാസം ഉക്രെയ്നിലേക്ക് പോകും. വരും ആഴ്ചകളിൽ പാരീസിലേക്ക് കൂടുതൽ സങ്കീർണ്ണമായ ആയുധങ്ങൾ എത്തിക്കുമെന്നും മാക്രോൺ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.